അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന; കിടപ്പമുറിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ

Advertisement

എറണാകുളം:
അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന. ജൂൺ 8നാണ് പാറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ, ഭാര്യ അനുമോൾ, മക്കളായ ജൊവാന, ജെസ്വിൻ എന്നിവർ മരിച്ചത്. വീടിന് തീപിടിച്ചായിരുന്നു മരണം. ഇവരുടെ കിടപ്പുമുറിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. തലേദിവസം ബിനീഷ് കുര്യൻ പെട്രോൾ വാങ്ങി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാസപരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും.

ബിനീഷും ഭാര്യയും മക്കളും മുകളിലെ നിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ബിനീഷിന്റെ അമ്മ ഉറങ്ങിയിരുന്നത്. പുലർച്ചെ മുകളിലത്തെ നിലയിലെ മുറിയിൽ നിന്നുയർന്ന നിലവിളി കേട്ടാണ് ബിനീഷിന്റെ അമ്മ ഉണർന്നത്. മുറിയിൽനിന്ന് തീ ഉയരുന്നത് കണ്ട് പകച്ചുപോയ അമ്മ ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയെയും കൂട്ടി പുറത്ത് നിന്നും തീ അണക്കാൻ ശ്രമിക്കുകയായിരുന്നു.

മുറിയുടെ കതക് കുത്തിത്തുറന്ന് ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നാലെ ബഹളം കേട്ട് നാട്ടുകാരും ഇവിടേക്ക് എത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും കെടുത്തിയത്. അങ്കമാലിയിൽ മലഞ്ചരക്ക് മൊത്തവ്യാപാരിയായിരുന്നു ബിനീഷ്. വലിയ സാമ്പത്തിക ബാധ്യത ബിനീഷിന് ഉണ്ടായിരുന്നുവെന്നാണ് വിവരം.

Advertisement