പൊള്ളലേറ്റ കുഞ്ഞിന് ചികിൽസ നിഷേധിച്ച് മരണപ്പെട്ട സംഭവം, പ്രതിയായ പിതാവിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വാദിക്കാൻ എത്തി, വിവാദം

Advertisement

വയനാട് .പനമരത്ത്‌ പൊള്ളലേറ്റ കുഞ്ഞിന് ചികിൽസ നിഷേധിച്ച മരണപ്പെട്ട സംഭവത്തിൽ പ്രതിയായ പിതാവിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വാദിക്കാൻ എത്തിയതിൽ വിവാദം. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് പബ്ലിക് പ്രൊസിക്യൂട്ടർ പ്രതിക്ക് വേണ്ടി ഹാജരായത്

കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മൂന്ന് വയസ്സുകരാൻ മുഹമ്മദ് അസാന് പൊള്ളലേറ്റത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദ്ഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ പിതാവ് അൽത്താഫ് കുട്ടിയെ നാട്ടു വൈദ്യൻ ഐക്കരക്കുടി സ്വദേശി ജോർജിന്റെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു. കുട്ടി കഴിഞ്ഞ 20 ന് കുട്ടി മരിച്ചതോടെ പിതാവും വൈദ്യനും അറസ്റ്റിലായി. ഈ കേസിൽ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വാദം തുടരുന്നതിനിടെ പബ്ലിക് പ്രൊസിക്യൂട്ടർ പ്രതി അൽത്താഫിനു വേണ്ടി ഹാജരായതിലാണ് വിവാദം.. രണ്ടു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.. മറ്റൊരു അഭിഭാഷകനാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നതെങ്കിലും പബ്ലിക് പ്രൊസിക്യൂട്ടര്‍ആണ് വാദിച്ചത്. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് പനമരം പൊലീസിൽ നിന്ന് കേസ് വിവരങ്ങൾ ഇയാള്‍ ശേഖരിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മജിസ്ട്രേറ്റിന്റെ ചേമ്പറിൽ എത്തി നീരസമറിയിച്ചതായും സൂചന ഉണ്ട്. എന്നാൽ താൻ പ്രതിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കുകയോ ഹാജരാവുകയോ ചെയ്തിട്ടില്ല എന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ വിശദീകരണം.

Advertisement