കേസ് നടത്താന്‍ ചിലവിട്ട തുക തിരിച്ചടയ്ക്കണം, വിസിമാര്‍ക്ക് എട്ടിന്‍റെ പണിയുമായി ഗവര്‍ണര്‍

Advertisement

തിരുവനന്തപുരം. ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ഒരു കോടി പതിമൂന്നു ലക്ഷം രൂപ ചിലവിട്ട സംഭവത്തിൽ നിർണായക നീക്കവുമായി ഗവർണർ. സർവകലാശാല ഫണ്ടിൽ നിന്നും ചിലവാക്കിയ പണം തിരിച്ചടയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉത്തരവിട്ടു. വിസിമാർ പണം അടച്ചില്ലെങ്കിൽ സിന്ഡിക്കേറ്റു അംഗങ്ങളളിൽ നിന്നു പിരിക്കാനാണ് നിർദേശം.

സുപ്രീംകോടതിവിധിയെ തുടർന്ന് വിവിധ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത്, ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാൻസലർമാർ കോടതി ചെലവുകൾക്കായി വിവിധ സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നും ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും, ധനദുർവിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസി മാർ ഉടനടി തിരിച്ചടയച്ച് റിപ്പോർട്ട്‌ ചെയ്യാനാണു നിർദേശം. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും അടിയന്തിര നിർദ്ദേശം നൽകി.

വിസി നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്താൻ വിസി മാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്നും ചെലവിട്ട തുക സംബന്ധിച്ച വിശദ വിവരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്. കണ്ണൂർ വി സി ആയിരുന്ന ഡോ: ഗോപിനാഥ് രവിന്ദൻ 69 ലക്ഷം രൂപയും, കുഫോസ്
വിസി യായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും, സാങ്കേതിക സർവ്വകലാശാല വിസി യായിരുന്ന ഡോ: എം. എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ: എം. കെ.ജയരാജ് നാലു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും,കുസാറ്റ് വിസി ഡോ: കെ. എൻ. മധുസൂദനൻ 77,500 രൂപയും,മലയാളം സർവകലാശാല വിസിയായിരുന്ന ഡോ: വി.അനിൽകുമാർ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും സർവ്വകലാശാല ഫണ്ടിൽ നിന്നും ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചിരുന്നു.

വിസി മാരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിർന്ന അഭിഭാഷകർ മുഖേനയാണ് ഹർജ്ജികൾ ഫയൽ ചെയ്തത്. കണ്ണൂർ മുൻ വി സി ഡോ: ഗോപിനാഥ് രവീന്ദ്രൻ ദില്ലി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ മടങ്ങിപോയത് കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യതവിവരം ഇപ്പോഴത്തെ കണ്ണൂർ വിസി ദില്ലി ജാമിയ യൂണിവേഴ്സിറ്റിയെ അറിയിക്കും.സർക്കാർ ഉദ്യോഗസ്ഥന്മാർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. തുക യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിരുന്നു
കോടതി ചെലവുകൾക്ക് തുക അനുവദിച്ച നടപടി ഗവർണർ റദ്ദാക്കിയതോടെ ഈ തുക വിസി മാരുടെ ബാധ്യതയായി മാറും.

Advertisement