അമ്പലപ്പുഴയിലെ സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞത് ‘ബണ്ടി ചോര്‍ ആണോ… ഒടുവില്‍ പോലീസ് സ്ഥിരീകരണം വന്നു

Advertisement

അമ്പലപ്പുഴയിലെ സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞത് ‘ബണ്ടി ചോര്‍’ അല്ലെന്ന് പോലീസ്. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് കഴിഞ്ഞ ദിവസം ബണ്ടി ചോറിനോട് രൂപ സാദൃശ്യമുള്ള ആളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ബണ്ടി ചോര്‍ അല്ലെന്നും ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥനാണെന്നും പൊലീസ് അറിയിച്ചു.
നീര്‍ക്കുന്നത്തെ ബാറില്‍ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ള ആളെ കണ്ടതോടെ സംശയം തോന്നിയ ആള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്പലപ്പുഴ പൊലീസെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ദേവീന്ദര്‍ സിംങ് എന്നാണ് 44 കാരനായ ബണ്ടിചോറിന്റെ യഥാര്‍ത്ഥ പേര്. രാജ്യാന്തര മോഷ്ടാവായ ഇയാള്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്. ബണ്ടിച്ചോര്‍ അവസാനമായി കോയമ്പത്തൂര്‍ ജയിലിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ ജയില്‍ മോചിതനായോ എന്നും പൊലീസ് പരിശോധിച്ചു. തിരുവനന്തപുരത്തെ മോഷണക്കേസില്‍ കേരളത്തിലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Advertisement