മന്ത്രി വീണാ ജോർജ് പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ കാപ്പാ പ്രതിക്ക് പുറമേ വധശ്രമക്കേസ് പ്രതിയും

Advertisement

പത്തനംതിട്ട. മന്ത്രി വീണാ ജോർജ് പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ കാപ്പാ പ്രതിക്ക് പുറമേ വധശ്രമക്കേസ് പ്രതിയും. എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം പ്രതി സുധീഷ്ആണ് കഴിഞ്ഞദിവസം സിപിഐഎമ്മിലേക്ക് എത്തിയത് . കേസിൽ സുധീഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വിശദീകരണം -അതേസമയം രാഷ്ട്രീയക്കേസുകളിൽ ഉൾപ്പെട്ടവർ പാർട്ടിയിലേക്ക് വരുന്നതിൽ തെറ്റില്ലെന്നും എസ്എഫ്ഐ പ്രവർത്തകരുമായി സുധീഷ് ഉൾപ്പെടെയുള്ളവരുടെ കേസ് ഒത്തുതീർപ്പിനായി കോടതിയിൽ ആണെന്നും സിപിഐഎം ഏരിയ സെക്രട്ടറി എംവി സഞ്ജു പറഞ്ഞു

കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിലേക്ക് ബിജെപി വിട്ടെത്തിയവരിൽ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ ഉണ്ടായിരുന്നു -ഈ വിവാദം കത്തി നിൽക്കേയാണ് എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ആളും അന്നുതന്നെ സിപിഎമ്മിലേക്ക് എത്തിയത് .കഴിഞ്ഞ നവംബറിൽ ബാലസംഘത്തിന്റെ നേതാവായ അഭിജിത്ത് അടക്കമുള്ള ആളുകളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ നാലാം പ്രതിയാണ് സുധീഷ് എന്ന് രേഖകൾ വ്യക്തമാക്കുന്നു.ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് പോലീസ് പറയുന്നത് -അതേസമയം കേസ് നിയമപരമായി ഒത്തുതീർക്കാൻ വേണ്ടി കോടതിയിൽ ആണെന്നുംസുധീഷിന്റെ യുവമോർച്ച കാലത്തെ കേസുകൾ ആണെന്നും സിപിഐഎം നേതൃത്വം വിശദീകരിക്കുന്നു

സിപിഎമ്മിലേക്ക് യുവമോർച്ച വിട്ട് എത്തിയ യദുകൃഷ്ണൻ എന്ന യുവാവിനെ 2 ഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയതിന് കേസെടുത്തിരുന്നു .ഇത് കള്ളക്കേസ് ആണെന്ന സിപിഐഎം ആരോപണം നിലനിൽക്കുമ്പോഴാണ് പുതിയ വിവാദം പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നത്

Advertisement