മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും

Advertisement

തിരുവനന്തപുരം. ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും അലകളുയര്‍ത്തി വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും. കണ്ടെയ്നർ റിപ്പൊസിഷണിംഗിന് ശേഷം രാവിലെ തന്നെ കപ്പൽ തുറമുഖം വിടും എന്നാണ് സൂചന. വ്യാഴാഴ്ചയാണ് കപ്പൽ തുറമുഖത്ത് നങ്കൂരം ഇട്ടത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കൂറ്റൻ കണ്ടെയ്നർഷിപ്പിന് വൻ വരവേൽപ്പാണ് കേരളം നൽകിയത്. 1930 കണ്ടെയ്നറുകൾ ഇറക്കി 607 കണ്ടെയ്നറുകൾ റീപോസിഷൻ ചെയ്താണ് നാലാം ദിനം സാൻ ഫെർണാണ്ടൊ മടക്കയാത്രയ്ക്ക് ഒരുങ്ങുന്നത്. കൊളംബോ തുറമുഖമാണ് ലക്ഷ്യസ്ഥാനം. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഉപഹാരം നൽകിയിരുന്നു. വെള്ളിയാഴ്ച ക്രെയിനുകൾ ഇറക്കി മടങ്ങാനായിരുന്നു ആദ്യ ഷെഡ്യൂൾ. എന്നാൽ തുറമുഖത്തെ ആദ്യത്തെ അൺലോഡിങ് പ്രക്രിയ ആയതിനാൽ കപ്പലിന്റെ മടക്കയാത്ര വൈകുകയായിരുന്നു. സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങുന്നതോടെ ആദ്യ ഫീഡർഷിപ്പ് ചരക്കെടുക്കാൻ നാളെ എത്തും. മുംബൈ ഗുജറാത്ത് തുറമുഖങ്ങളിലേക്ക് കൊണ്ട്പോകാനുള്ള ചരക്കാണ് വിഴിഞ്ഞത്ത് ഇറക്കിയത്. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ 400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പ് ആഴ്ചകൾക്കുള്ളിൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് വിവരം.

Advertisement