ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനായി നാവികസേന എത്തുന്നു… സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

Advertisement

“തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനായി നാവികസേന എത്തുന്നു. പോലീസും ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും നടത്തിയ ഒന്നര ദിവസം പിന്നിട്ട തിരച്ചിലിലും ജോയിയെ കണ്ടെത്താന്‍ സാധിക്കാതെവന്ന സാഹചര്യത്തിലാണ് നാവികസേന എത്തുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴഞ്ചാന്‍ തോട്ടില്‍ അപകടത്തില്‍ പെടുന്നത്.

അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധിക്യതർക്ക് അയച്ച നോട്ടിസില്‍ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. കമ്മിഷൻ ഓഫിസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.

തോട് വ്യത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് പറയുന്നു. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്.

രക്ഷാദൗത്യം നടത്താൻ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടിയെന്ന് മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.

Advertisement