മഴ കനക്കും, സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളില്‍ മാറ്റം.
തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മാവൂർ മേഖലയിൽ വ്യാപകമായി വെള്ളംകയറി ചാലിയാറിൻ്റെയും ചെറുപുഴയുടെയും തീരപ്രദേശങ്ങളിലാണ് വെള്ളം കയറിയത് ഇന്നലെ രാത്രി 10 മണിയോടെയാണ് വെള്ളം ശക്തമായ തോതിൽ ഇരച്ചെത്തിയത്.വെള്ളം കയറിയതിനെ തുടർന്ന് ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിനടിയിലായി.
മിക്കയിടങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.മാവൂർ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറി ഈ ഭാഗത്ത് നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.വെള്ളം കയറിയ മൂന്നു വീടുകളിൽ ഒരു വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചു മറ്റ് രണ്ട് വീട്ടുകാരും ഒഴിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

നാല് ജില്ലകള്‍ക്ക് കൂടി ഓറഞ്ച് അലർട്ട് നല്‍കി. 9 ജില്ലകള്‍ക്ക് നിലവില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലർട്ട്. അതേസമയം കോട്ടയം, പത്തനംതിട്ട ആലപ്പുഴ ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

കനത്ത മഴയും കാറ്റും സംസ്ഥാന വ്യാപകമായി വലിയ നാശനഷ്ടങ്ങളും ആളപായവും ഉണ്ടാക്കിയിട്ടുണ്ട്. മഴക്കെടുതിയില്‍ വിവിധ അപകടങ്ങളിലായി 3 പേരാണ് മരണപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കണ്ണൂർ, കാസർകോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

അതിതീവ്രമഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർ സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാനും നിർദ്ദേശമുണ്ട്.

Advertisement