തോൽവി മറികടക്കാനുള്ള തിരുത്തൽ രേഖ തയ്യാറാക്കുന്നതിനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതല്‍

Advertisement

തിരുവനന്തപുരം. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി മറികടക്കാനുള്ള തിരുത്തൽ രേഖ തയ്യാറാക്കുന്നതിനുള്ള സി.പി.ഐ.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും.ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. സർക്കാരിന്റെ മുൻഗണന മാറ്റമുൾപ്പടെ നേതൃ യോഗങ്ങളിൽ ചർച്ചയാകും.

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിസന്ധിയിലാണ് സിപിഐഎം.
ഭരണവിരുദ്ധ വികാരവും ജനക്ഷേമ പദ്ധതികൾ മുടങ്ങിയതുമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടിയത് എന്നാണ് കഴിഞ്ഞ സംസ്ഥാന നേതൃയോഗങ്ങൾ വിലയിരുത്തിയത്.ജില്ലാ നേതൃയോഗങ്ങളിലും സമാനമായ അഭിപ്രായം തന്നെ ഉയർന്നുവന്നു.സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ എന്തൊക്കെ ചെയ്യണം എന്നായിരിക്കും ഇന്നാരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങൾ പ്രധാനമായും തീരുമാനിക്കുക.സംസ്ഥാന സർക്കാരിന്റെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകാനാണ് തീരുമാനം.ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നത് പാർട്ടിയുടെ പരിഗണനയിൽ ഉണ്ടെങ്കിലും നിലവിലെ സാമ്പത്തിക അവസ്ഥയിൽ അത് സാധ്യമാകില്ല.ക്ഷേമപെൻഷൻ മുടങ്ങാതെ കൊടുക്കുക,സപ്ലൈകോ അടക്കമുള്ള ജനകീയ സംവിധാനങ്ങൾക്ക് കൂടുതൽ പണം അനുവദിക്കുക തുടങ്ങിയവയാണ് പാർട്ടിക്ക് മുന്നിൽ ഉള്ള നിർദ്ദേശങ്ങൾ.മുഖ്യമന്ത്രിയുടെ ശൈലിയുമായി ബന്ധപ്പെട്ട വലിയ വിമർശനങ്ങൾ സംസ്ഥാന,ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ശൈലീമാറ്റമൊന്നും ഈ സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചയ്ക്ക് വരില്ല.
ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുള്ള മാറ്റങ്ങളാകും പ്രധാനമായി ഉണ്ടാവുക.

Advertisement