വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്‌താവനകൾ തെറ്റിദ്ധാരണാജനകം, കേരള മുസ്ലിം ജമാഅത്ത്

Advertisement

കോഴിക്കോട്. കേരളത്തിലെ മുസ്ലിംകൾക്കെതിരെയും സുന്നികൾക്കെതിരെയും വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്‌താവനകൾ തെറ്റിദ്ധാരണാജനകവും, സാമുദായിക ധ്രുവീകരണത്തിന് കാരണമാവുന്നതാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. വ്യക്തമായ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ ബാധ്യതപ്പെട്ടവർ നിരുത്തരവാദപരമായ പ്രസ്‌താവനകൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽനിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല. അർഹമായത് തന്നെ സമുദായത്തിന് കിട്ടിയിട്ടില്ല. നരേന്ദ്രൻ കമ്മീഷൻ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളിലും സർക്കാർ നിയമസഭയിൽ വെച്ച രേഖയിലും ഇക്കാര്യം വ്യക്തമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനത്തിലും ഇക്കാര്യമുണ്ട്. ഇതെല്ലാം പൊതുവിടത്തിൽ ലഭ്യമാണ് എന്നിരിക്കെ തന്റെ വാദങ്ങൾക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ ഉത്തരവാദിത്ത ബോധമുണ്ടെങ്കിൽ വെള്ളാപ്പള്ളി നടേശനു ബാധ്യതയുണ്ട്.

സർക്കാരുകളോടും രാഷ്ട്രീയ കക്ഷികളോടും സംവാദാത്മകവും പ്രശ്‌നാധിഷ്‌ഠിതവുമായ സമീപനമാണ് സുന്നി പ്രസ്ഥാനത്തിന്റെത്. സർക്കാരുകളെ സമ്മർദ്ദത്തിലാക്കി കാര്യങ്ങൾ നേടിയെടുക്കുകയല്ല പ്രസ്ഥാനത്തിന്റെ ശൈലി. സുന്നി സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ ഇന്നോളം ഒരു തുണ്ട് ഭൂമി പോലും സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. അതിന് വേണ്ടിയുള്ള *ഒരാവശ്യവും സർക്കാരിന്റെ മുന്നിൽ സുന്നികൾ വെച്ചിട്ടില്ല. ഈഴവ സമൂഹം ഉൾപ്പടെ ഇതര സമുദായങ്ങൾക്ക് സർക്കാർ ഭൂമി പല ആവശ്യങ്ങൾക്ക് വേണ്ടി നൽകിയിട്ടുണ്ട്.

Advertisement