അഞ്ച് വർഷത്തിനിടയിൽ വിദേശ രാജ്യങ്ങളിൽ മരണപ്പെട്ടത് 633 ഇന്ത്യൻ വിദ്യാർഥികൾ

Advertisement


ശാസ്താംകോട്ട (കൊല്ലം):കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ (2019-2024)
വിദേശ രാജ്യങ്ങളിൽ മരണപ്പെട്ടത് 633 ഇന്ത്യൻ വിദ്യാർഥികളെന്ന് കേന്ദ്രം.കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗാണ് ലോകസഭയിൽ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.ആരോഗ്യപരമായും സ്വാഭാവിക കാരണങ്ങളാലും അപകടങ്ങളിലുമാണ് മരണങ്ങൾ  ഉണ്ടായിട്ടുള്ളത്.കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് കാനഡ,അമേരിക്ക,യു.കെ,
ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വച്ചാണ്.കാനഡയിൽ 172 വിദ്യാർത്ഥികൾ മരിച്ചതിൽ 9 പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.
അമേരിക്കയിൽ 108 വിദ്യാർത്ഥികളാണ് മരിച്ചത്.ഇതിൽ 6 പേർ ആക്രമണത്തിലാണ്
കൊല്ലപ്പെട്ടത്.യു.കെ-യിൽ 58 വിദ്യാർത്ഥികളാണ് മരിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരാളും.ഓസ്ട്രേലിയയിൽ 57 വിദ്യാർത്ഥികൾക്ക് മരണം സംഭവിച്ചു.ഇവിടേയും
ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരാൾ മാത്രം.റഷ്യയിൽ ആകെ വിദ്യാർത്ഥികളുടെ മരണം- 37.ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ല.ജർമനിയിൽ ആകെ വിദ്യാർത്ഥികളുടെ മരണം – 24.ഇവിടെയും ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളില്ല.ഇറ്റലി,യുക്രെയ്ൻ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ ഇതേ കാലയളവിൽ 18 വീതം വിദ്യാർത്ഥികൾ മരണപ്പെട്ടു.അർമേനിയ,
ഫിലിപ്പൈൻസ്,കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിൽ ഇതേ  കാലയളവിൽ 7  വീതം വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.വിദേശ  രാജ്യങ്ങളിലെ വിവിധ സ്ഥാനപതി കാര്യാലയങ്ങളിൽ ലഭിച്ച കണക്കുകൾ പ്രകാരമാണ് 633 ഇന്ത്യൻ വിദ്യാർഥികൾ മരിച്ച വിവരം ലഭ്യമായത്.ആത്മഹത്യയാണെങ്കിൽ അതിനുള്ള കാരണം,ആക്രമണ കാരണം,ആരോഗ്യപ്രശ്നങ്ങൾ കാരണമുള്ള മരണം തുടങ്ങിയവയുടെയെല്ലാം വിശദ വിവരങ്ങളും ലഭ്യമാണ്.

Advertisement