ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ്

Advertisement

.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ 26 അടിയിലധികം വർദ്ധനവ്. 2357.36 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കാലവർഷം കനിഞ്ഞതാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരാൻ കാരണം.


ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയുടെ 52%ത്തിലധികം വെള്ളം ഇപ്പോഴുണ്ട്. കാലവർഷം തുടങ്ങിയപ്പോൾ ജലനിരപ്പ് 2332.28 അടിയായിരുന്നു. എന്നാൽ മഴ ശക്തമായ ജൂൺ 14 മുതൽ 898 മില്ലീമീറ്റർ മഴയാണ് വൃഷ്ടി പ്രദേശത്ത് പെയ്തത്. ഇതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. രണ്ടുമാസം കൊണ്ട് 25 അടി ജലനിരപ്പ് ഉയർന്നു. വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷം ശക്തമാകുമെന്ന പ്രവചനം കണക്കിലെടുത്ത് അണക്കെട്ടിലെ വൈദ്യുത്പാദനത്തിന്റെ തോത് കൂട്ടിയിരുന്നു. മെയ് അവസാനവാരത്തിൽ ദിവസേന 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിച്ചു. കാലവർഷം കനത്താൽ ഷട്ടർ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാൻ കൂടിയായിരുന്നു അത്. പിന്നീട് മഴ ശക്തമായതോടെ ചെറുകിട പദ്ധതികളിലെ ഉൽപാദനം കൂട്ടുകയും മൂലമറ്റത്തെ ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ വർഷം ഇതേ സമയം 2330 അടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2379 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. ഏഴു ദശലക്ഷത്തോളം വൈദ്യുതിയാണിപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും കഴിഞ്ഞ വർഷത്തേക്കാൾ ഏഴടി കൂടുതലാണ്. 128 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്

Advertisement