വാർത്താനോട്ടം

Advertisement

2024 ജൂലൈ 31 ബുധൻ

BREAKING NEWS

👉ആരോഗ്യ മന്ത്രി വീണാ ജോർജിന് കാർ അപകടത്തിൽ പരിക്ക്. വയനാട്ടിലേക്ക് പോയ മന്ത്രിയുടെ കാർ മഞ്ചേരിയിൽ ബൈക്കുകളുമായി ഇടിച്ചാണ് അപകടം.

👉ഉരുൾപൊട്ടലിൽ 159 മരണം, 116 പേരുടെ പോസ്റ്റ് മാർട്ടം പൂർത്തിയായി.

👉എണ്ണൂറിലധികം പേരെ രക്ഷപെടുത്തി.
വയനാട് രക്ഷാദൗത്യം
പുന:രാരംഭിച്ചു

👉 12 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

👉മോശം കാലാവസ്ഥ: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം മാറ്റിവെച്ചു.

👉 ഡൽഹിയിൽ നിന്ന് സൈന്യത്തിൻ്റെ കൂടുതൽ അംഗങ്ങൾ ഇന്ന് വയനാട്ടിലെത്തും.

👉ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം

🌴കേരളീയം🌴

🙏 കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ ഇതുവരെ 159 പേര്‍ മരിച്ചു. 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 180-ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല.

🙏ഇന്ന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങള്‍ക്കും തകര്‍ന്ന വീടുകള്‍ക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികള്‍ പലതും ഒഴുകിപ്പോയി.. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനതൊഴിലാളിളേയും കുടുംബത്തേയും രക്ഷിക്കാനായോ എന്നതും വ്യക്തമല്ല.

🙏വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേര്‍ന്നാണ് ചൂരല്‍മലയില്‍ ഇന്നലെ രാത്രിയോടെ താത്കാലിക പാലം നിര്‍മ്മിച്ചത്.

🙏 വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ കേരള ബാങ്ക് ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്.

🙏മദ്രാസ്, മറാത്ത റെജിമെന്റുകളില്‍ നിന്ന് 140 പേരാണ് ഇന്ന് വയനാട് ദുരന്തഭൂമിയില്‍ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലത്തിന്റെ നിര്‍മ്മാണം ഇന്ന് തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പാലത്തിന്റെ ഭാഗങ്ങള്‍ എത്തിക്കും. ചെറുപാലങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ ദില്ലിയില്‍ നിന്ന് ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ഇതോടൊപ്പം മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മൂന്ന് സ്നിഫര്‍ ഡോഗുകളേയും എത്തിക്കും.

🙏 വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് വയനാട് ജില്ലാ കളക്ടര്‍. ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ വയനാട് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

🙏 സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്.

🙏 സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാല്‍ കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

🙏 കോഴിക്കോട് വടകര വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

🙏 നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ കാളിയാര്‍, തൃശൂര്‍ ജില്ലയിലെ കീച്ചേരി, പാലക്കാട് ജില്ലയിലെ പുലംതോട് , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. അതോടൊപ്പം ചാലക്കുടിയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

🙏 കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

🙏 വഞ്ചൂരിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പ് കേസിലെ പ്രതി പിടിയില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം.

🙏 കോഴിക്കോട് ജില്ലയില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. കനത്ത മഴ തുടരുന്നതിനാലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനാണ് കര്‍ശന നിര്‍ദേശം.

🙏 സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി. അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.

🙏 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയും ഒപ്പമുള്ളവരും വീണ്ടും ലിഫ്റ്റില്‍ കുരുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റില്‍ കുരുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റില്‍ കുരുങ്ങിയവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

🙏 സംസ്ഥാനത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിരീക്ഷണത്തില്‍ പുതിയതായി ഒരാളാണ് അഡ്മിറ്റായത്.

🇳🇪 ദേശീയം 🇳🇪

🙏 ദുരന്തഭൂമിയായ വയനാട്ടിലേക്ക് ഇന്നെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം മാറ്റി വെച്ചതായി അറിയിച്ചു. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചുവെന്ന് രാഹുല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്.

🏏 🤽🏻‍♀️ കായികം🥍⚽

🙏 തോറ്റെന്നുറപ്പിച്ച മത്സരം വിജയിച്ച ഇന്ത്യ ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0 ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജു സാംസണ്‍ ഈ മത്സരത്തിലും പൂജ്യത്തിനു പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒരു വിക്കറ്റിന് 110 റണ്‍സെന്ന നിലയില്‍ നിന്ന് നിശ്ചിത ഓവര്‍ അവസാനിക്കുമ്പോള്‍ 137 ന് 8 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

Advertisement