ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പാഴായിപ്പോകുന്നത് ദയനീയമാണ്, ദയവായി അത് പരിഗണിക്കണം; അഭ്യര്‍ത്ഥനയുമായി രചന നാരായണന്‍കുട്ടി

Advertisement

കൊച്ചി: മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനേക്കുറിച്ച് കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് നടി രചന നാരായണന്‍കുട്ടി. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണെന്നും രചന അഭിപ്രായപ്പെട്ടു. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതെല്ലാം പാഴായി പോകുന്നത് ദയനീയമാണെന്ന് രചന നാരായണന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദയവായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

‘പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോര്‍ട്ട്, ഈ ജൈവവൈവിധ്യങ്ങളുടെ കലവറ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.

വിദഗ്ധര്‍ അവ സൂക്ഷ്മമായി പഠിച്ചതിനു ശേഷം സമര്‍പ്പിച്ച നിര്‍ണായക ഉള്‍ക്കാഴ്ചകളും ശുപാര്‍ശകളും അവഗണിക്കുന്നത്, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകള്‍ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.’ രചനയുടെ വാക്കുകള്‍.

മനുഷ്യരാശിയോട് ഒരു ഓര്‍മപ്പെടുത്തല്‍ എന്ന നിലയില്‍ പറയുകയാണ്, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണ്. ഇതിനെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന തനിക്ക് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു തന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനി കൂടിയായ ശിഷ്യയ്ക്ക് നന്ദിയുണ്ടെന്നും രചന നാരായണന്‍ കുട്ടി കുറിച്ചു.

Advertisement