യുവതിയെ വീട്ടില്‍ക്കയറി വെടിവച്ചത് ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നത്താല്‍

Advertisement

തിരുവനന്തപുരം: പെരുന്താന്നിയില്‍ യുവതിയെ വീട്ടില്‍ക്കയറി എയര്‍ഗണ്‍ ഉപയോഗിച്ച് പട്ടാപ്പകല്‍ വെടിവച്ചത് പ്രതിയായ വനിതാ ഡോക്ടറും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നെന്ന് പോലീസ്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോ. ദീപ്തിമോള്‍ ജോസാണ് പ്രതി. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ആശുപത്രി പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡിസിപി പോലീസ് വ്യക്തമാക്കി. സുജീത്തും ദീപ്തിയും ഒന്നരവര്‍ഷം മുമ്പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പം ഷിനിയുടെ ഇടപെടലോടെ തടസമായി എന്നതിനാലാണ് വെടിവയ്പ്പ് ആസൂത്രണം ചെയ്തത്. താന്‍ നിരന്തരം മാനസിക സംഘര്‍ഷം അനുഭവിച്ചെന്നും ഷിനിയും കുടുംബവും അതേ മാനസികസംഘര്‍ഷം അനുഭവിക്കുന്നതിനുവേണ്ടിയായിരുന്നു ആക്രമണമെന്നുമാണ് വെടിവയ്ക്കാനുള്ള കാരണമായി ഇവര്‍ പറയുന്നത്. പ്രതി ഡോ. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.
ആക്രമണത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങിയതാണ്. പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഡോക്ടര്‍ ആയതിനാല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കിയാണ് ഷിനിയുടെ വീട്ടിലെത്തിയത്.
കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുനടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലായത്. ദീപ്തി ദിവസങ്ങള്‍ക്ക് മുമ്പ് പെരുന്താന്നിയിലെത്തി വീടും പരിസരവും നിരീക്ഷിച്ചിരുന്നു. മുഖം പ്രത്യേക തരം തൂവാല ഉപയോഗിച്ച് മറച്ചായിരുന്നു കുറിയര്‍ നല്‍കാനെന്ന പേരിലെത്തിയത്. നീളന്‍കോട്ടും ധരിച്ചിരുന്നു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ ചോദ്യംചെയ്യലിനോട് ആദ്യം സഹകരിച്ചിരുന്നില്ല. തെളിവുകള്‍ നിരത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് ഡോ. ദീപ്തി, ഷിനിയുടെ വീട്ടിലെത്തി വെടിയുതിര്‍ത്തത്.

Advertisement