യാത്രക്കാരൻ ഒരു തമാശ പറഞ്ഞു… നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ

Advertisement

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്റെ തമാശ കെണിയായി. ഇതോടെ വിമാനം രണ്ട് മണിക്കൂർ വൈകി. ല​ഗേജിൽ എന്താണെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യത്തിനുള്ള യാത്രക്കാരന്റെ മറുപടി ബോംബ് എന്നായിരുന്നു. ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ അസ്ഥാനത്തെ തമാശയാണ് നിരവധി പേരെ ദുരിതത്തിലാക്കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്. തായ് എയർലൈൻസിൽ യാത്ര ചെയ്യാനാണ് കുടുംബ സമേതം പ്രശാന്ത് എത്തിയത്. പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റു നാലു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. ബാഗിൽ ബോംബാണെന്ന് പ്രശാന്ത് ആവർത്തിച്ച് പറഞ്ഞതാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് തലവേദനയായത്.
ഇയാളുടെ ബാഗ് തുറന്നു പരിശോധന നടത്തിയ ശേഷം ഉദ്യോ​ഗസ്ഥർ യാത്ര തടയുകയായിരുന്നു. ഇതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു. ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30ന് മാത്രമാണ് ഇതുമൂലം പുറപ്പെട്ടത്.

Advertisement