വയനാട്ടിൽ സമഗ്ര പുനരധിവാസം വേണം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റന്നാൾ പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട്ടിൽ സമഗ‌ പുനരധിവാസം ആവശ്യമായിട്ടുണ്ട്. ഇതിന് കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിൻറെ ടീം ലീഡർ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി രാജീവ് കുമാർ ഇന്ന് ഓഫീസിൽ എത്തി സന്ദർശിച്ചിരുന്നു. വയനാടിന് സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്.

ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും ദുരന്തത്തിൻറെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു. ഈ വലിയ ദൗത്യത്തിന് കേന്ദ്രം നൽകുന്ന എല്ലാ പിന്തുണക്കും സഹായത്തിനും കത്തിലൂടെ നന്ദി രേഖപ്പെടുത്തി.

ക്യാമ്പിൽ 1942പേർ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.195 ശരീരഭാഗങ്ങൾ കണ്ടെത്തി.ഡിഎൻ എ സാമ്പിൾ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു.ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി കണക്കാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല.233 സംസ്കാരങ്ങളാണ് നടന്നത്.14 ക്യാമ്പ് മേപ്പാടിയിൽ 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ട്.

നാളെ ജനകീയ തെരച്ചിൽ

91 സർക്കാർ ക്വാർട്ടേ്സുകൾ താൽക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കും. സുരക്ഷാ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. ദുരന്ത മേഖലയെ ആറായി തിരിച്ചാകും പരിശോധന.ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിത്. കരസേനയുടെ ഒരു വിഭാഗം മടങ്ങി.കാര്യക്ഷമമായ രക്ഷാ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങൾ മടങ്ങിയത്. ബെയ്ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിൻറെ ഭാഗത്തുനിന്നുണ്ടായത്.

കളക്ഷൻ സെൻററിൽ എത്തിയ 7 ടൺ തുണി പഴയത്

കളക്ഷൻ സെൻററിൽ 7 ടൺ തുണിയാണ് എത്തിയത്. ഇതെല്ലാം ഉപയോഗിച്ച് പഴകിയ തുണിയായിരുന്നു. അത് സംസ്കരിക്കേണ്ടി വന്നു. അത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം.ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്.സ്കൂളുകൾ വേഗത്തിൽ പ്രവർത്തനസജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

കൂടുതൽ പേർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നൽകി

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി സഹായം ലഭിക്കുന്നുണ്ടെന്നും പ്രഭാസ് രണ്ടു കോടിയുംചിരഞ്ജീവിയും മകൻ രാംചരനും ഒരുകോടിയും നൽകി. എകെ ആൻറണി അരലക്ഷവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരലക്ഷവും വിഡി സതീശൻ ഒരു ലക്ഷവും നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു. ബുദ്ധദ്ബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും പിണറായി വിജയൻ അനുസ്മരിച്ചു.

Advertisement