നാടൻപാട്ടിന് ജനകീയമുഖം നൽകിയ പി എസ് ബാനർജിയുടെ ഓർമകൾക്ക് മൂന്നാണ്ട് പഴക്കം

Advertisement

ശാസ്താംകോട്ട:നാടൻപാട്ടിന് ജനകീയമുഖം നൽകിയ കലാകാരൻ പി.എസ് ബാനർജി(43)യുടെ ഓർമകൾക്ക് ഞായറാഴ്ച മൂന്നാണ്ടിന്റെ പഴക്കം.2021 ആഗസ്ത് 6ന് ആയിരുന്നു ബാനർജിയുടെ അപ്രതീക്ഷിത വിയോഗം.കോവിഡ് നെഗറ്റീവായ ശേഷം പിടിപ്പെട്ട കടുത്ത ന്യുമോണിയയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരണം കൂട്ടിക്കൊണ്ട് പോയത്. ‘താരകപ്പെണ്ണാളെ ‘ എന്നു തുടങ്ങുന്ന ഒറ്റ പാട്ടിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരൻ കൂടിയാണ് ബാനർജി.മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള ഒരു പിടി നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചാണ് ബാനർജി മടങ്ങിയത്.വില്ലു വണ്ടിയിലേറിവന്നതാരുടെ വരവോ .. കല്ലുമാല പറിച്ചെറിഞ്ഞത് ആരുടെ വരവോ..എന്നു തുടങ്ങുന്ന ഗാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ആസ്വാദകർ ഏറ്റെടുത്ത ഒട്ടേറെ നാടൻ പാട്ടുകൾ പാടിയിട്ടുണ്ട്. ചിത്രകാരൻ,പാട്ടുകാരൻ,ശില്പി,ഡിസൈനർ തുടങ്ങി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ബാനർജി.ഭരണിക്കാവ് ജെ.എം ഹൈസ്ക്കൂളിൽ നിന്നും ശാസ്താംകോട്ട ഡി.ബി കോളേജിലേക്ക് എത്തുമ്പോഴാണ് ബാനർജിയിലെ കലാകാരൻ ഉണരുന്നത്.പിന്നീട് തിരുവനന്തപുരം ഫൈൻ ആർട്സ്
കോളേജിലെ പഠനശേഷം പ്രമുഖ നാടൻ പാട്ട് കലാകാരൻ പ്രകാശ് കുട്ടന്റെ നാടോടി എന്ന ട്രൂപ്പിന്റെ ഭാഗമായി.ഇതിനു ശേഷമാണ് ഫോക്
ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പന്റെ തിരുവല്ല തായില്ലത്തിനൊപ്പം ചേർന്നത്.കേരളത്തിൽ എല്ലായിടത്തും സാന്നിദ്ധ്യമറിയിച്ച ബാനർജി -കനൽ പാട്ടുകൂട്ടം – എന്ന പേരിൽ സ്വന്തമായി ഒരു ട്രൂപ്പും തുടങ്ങിയിരുന്നു.സ്വപ്രയത്നം കൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടുകയായിരുന്നു പിന്നീടങ്ങോട്ട്. നാടൻ പാട്ടിനൊപ്പം കാരിക്കേച്ചറിലും ഒട്ടും പിന്നിലായിരുന്നില്ല.ദേശീയ ശ്രദ്ധയാകർഷിച്ച നിരവധി കാരിക്കേച്ചറുകൾ ബാനർജിയിലൂടെ പിറവി കൊണ്ടു.ലളിത കലാ അക്കാദമി അംഗം,ഫോക് ലോർ അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഫോക് ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ടെക്നോപാർക്കിലെ ഐ.ടി സംരഭത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.2021 ജൂലൈ രണ്ടിനാണ് കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബാനർജിയെ പ്രവേശിപ്പിച്ചത്.ചികിത്സയിൽ കഴിയുമ്പോൾ ഡോകടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ കോവിഡ് വാർഡിൽ നടത്തുന്ന ദൈനംദിന പ്രവർത്തനങ്ങൾ കാരിക്കേച്ചറുകളാക്കിയത് ഏറെ പ്രശംസയ്ക്ക് ഇടയാക്കിയിരുന്നു.ലളിതകലാ അക്കാദമി നടത്തുന്ന ഏകാംഗ പ്രദര്‍ശനത്തിന് ആശുപത്രികിടക്കയില്‍ വച്ച് അനുമതി ലഭിച്ചിരുന്നു.കായംകുളത്ത് പ്രദര്‍ശനത്തിന് തയ്യാറെടുക്കവേയായിരുന്നു ബാനർജിയുടെ അപ്രതീക്ഷിത വിയോഗം.മനക്കര മനയിൽ വീട്ടിൽ പാച്ചുവിന്റെയും സുഭദ്രയുടെയും മകനാണ്.തിരുവന്തപുരം വികാസ് ഭവൻ ജീവനക്കാരി ജയപ്രഭയാണ് ഭാര്യ.മക്കള്‍:ഓസ്‌കാര്‍,നൊബേല്‍.

Advertisement