തകഴി കുന്നമ്മയില്‍ കുഴിച്ചുമൂടിയെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Advertisement

തകഴി കുന്നമ്മയില്‍ കുഴിച്ചുമൂടിയെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കസ്റ്റഡിയിലുള്ള യുവാവിനെ സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടേപ്പുറം പാടശേഖരത്തിന് സമീപത്തുവച്ചാണ് മൃതദേഹം കണ്ടെടുത്ത്. അതേസമയം, കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചെന്നുമാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി. സംഭവുമായി ബന്ധപ്പെട്ട് തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തകഴി വിരുപ്പാല രണ്ടു പറ പുത്തന്‍ പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവന്‍ അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഗര്‍ഭിണിയാണെന്ന വിവരം യുവതി വീട്ടില്‍ അറിയിച്ചിരുന്നില്ല. ഓഗസ്റ്റ് ഏഴാം തീയതി പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാക്കലിലെ വീട്ടില്‍വെച്ച് 22-കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. പ്രസവത്തിന് പിന്നാലെ യുവതി തോമസ് ജോസഫിനെ വിളിച്ചുവരുത്തിയ ശേഷം കുട്ടിയെ കൈമാറുകയായിരുന്നു. തോമസ് ജോസഫും അയാളുടെ സുഹൃത്തായ അശോക് ജോസഫും ചേര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തു.
ഓഗസ്റ്റ് പത്താം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ്രപസവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയെന്നും ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു യുവതിയുടെ മൊഴി. ഇതോടെ ഡോക്ടറാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. യുവതിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കാമുകനെക്കുറിച്ച് വെളിപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ കാമുകനെ കസ്റ്റഡിയിലെടുത്തതോടെയാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ലഭിച്ചത്.
കസ്റ്റഡിയിലുള്ളവരെ തകഴി കുന്നുമ്മയിലുള്ള സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുട്ടിയെ കൊലപ്പെടുത്തിയതാണോ, പ്രസവത്തില്‍ മരിച്ചതാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രാജസ്ഥാനില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടിയും തോമസും തമ്മില്‍ പ്രണയത്തിലായത്. ഒന്നരവര്‍ഷമായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരുകയായിരുന്നു.

Advertisement