78–ാം സ്വാതന്ത്ര്യ ദിന നിറവിൽ രാജ്യം, ഡൽഹിയിൽ കനത്ത സുരക്ഷ

Advertisement

ന്യൂഡൽഹി∙ രാജ്യത്തിന്റെ 78–ാം സ്വാതന്ത്ര്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും.

ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിലും ജമ്മുവിലും ഐഎസ്ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.

ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡൽഹി ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകുന്നത്. ഇന്ത്യൻ നാവിക സേനയാണ് ഈ വർഷത്തെ ഏകോപനം നിർവഹിക്കുന്നത് . കമാൻഡർ അരുൺ കുമാർ മേത്തയുടെ നേതൃത്വത്തിലാണ് ഗാർഡ് ഓഫ് ഓണർ നൽകുക. കരസേനാ സംഘത്തെ മേജർ അർജുൻ സിങ്, നാവിക സേനാ സംഘത്തെ ലെഫ്റ്റനന്റ് കമാൻഡർ ഗുലിയ ഭാവേഷ് എൻ.കെ., വ്യോമസേനാ സംഘത്തെ സ്‌ക്വാഡ്രൺ ലീഡർ അക്ഷര ഉനിയാൽ എന്നിവർ നയിക്കും. അഡിഷനൽ ഡിസിപി അനുരാഗ് ദ്വിവേദിയാണ് ഡൽഹി പൊലീസ് സംഘത്തെ നയിക്കുക. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന സമയത്ത് കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള ഓരോ ഓഫിസർമാരും 32 മറ്റ് റാങ്കുകാരും, ഡൽഹി പൊലീസിലെ 128 ഉദ്യോഗസ്ഥരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് രാഷ്ട്രീയ സല്യൂട്ട് സമർപ്പിക്കും.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ വ്യോമസേനാ ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പ വർഷം നടത്തും. വിങ് കമാൻഡർ അംബർ അഗർവാളും വിങ് കമാൻഡർ രാഹുൽ നൈൻവാളുമാണ് ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റൻമാർ.

പുഷ്പ വർഷത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 2,000 ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ (കര, നാവിക, വ്യോമസേന) കേഡറ്റുമാർ ആഘോഷങ്ങളിൽ പങ്കെടുക്കും. 500 നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) വോളണ്ടിയർമാരും പങ്കെടുക്കും. കേരളത്തിൽനിന്ന് 30 ലധികം പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബങ്ങളും ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കും.

Advertisement