നടി രഞ്ജിനി ഹൈക്കോടതിയിൽ; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല

Advertisement

തിരുവനന്തപുരം:
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവില്ല. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് ഇക്കാര്യത്തിൽ പുനരാലോചന നടത്താനാണ് സാധ്യത. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് രാവിലെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. നാലര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. നേരത്തെ നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബെഞ്ച് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം റിപ്പോർട്ട് പുറത്തുവിടാൻ 19ാം തീയതി വരെ സർക്കാരിന് സമയമുണ്ട്.

Advertisement