ഗുണ്ടയെ കൂട്ടുപിടിച്ച് ‘സഹോദരിമാരായ പൊലീസുകാരിമാരുടെ’ ഭീഷണി

Advertisement

തിരുവനന്തപുരം: പോത്തൻകോട്ട് സഹോദരിമാരായ പൊലീസ് ഉദ്യോഗസ്ഥർ സാമ്പത്തികത്തട്ടിപ്പിൽനിന്നു തടിയൂരാൻ ഗുണ്ടാനേതാവിനെക്കൊണ്ടു വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം പൊലീസിനു തലവേദനയാകുന്നു. പൊലീസ് സഹോദരിമാരും ഗുണ്ടയും കൈകോർത്തപ്പോൾ ഒരു വീട്ടമ്മയുടെ ജീവിതമാണ് ദുസ്സഹമായത്. ആതിരയെന്ന വീട്ടമ്മ പരാതിപ്പെട്ടതോടെ ചെറിയ വകുപ്പുകൾ ചുമത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചെങ്കിലും റൂറൽ എസ്പി ഇടപെട്ടതോടെ നടപടികൾ കടുപ്പിക്കേണ്ടിവന്നു.

കാട്ടായിക്കോണം ജയ്‌നഗർ ഗാർഡൻവ്യൂ പിജെ ഗാർഡൻസിൽ ആതിരയോട് പല തവണയായി വാങ്ങിയ 19 ലക്ഷം രൂപ തിരികെ നൽകാൻ തയാറാകാതിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഒടുവിൽ ഗുണ്ടുകാട് സാബു എന്ന ഗുണ്ടാനേതാവിനെ കൊണ്ട് ഫോണിൽ ആതിരയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. ആതിരയുടെ പരാതിയിൽ ആദ്യം കേസെടുത്തത് ഭീഷണിപ്പെടുത്തിയതിനു മാത്രമാണ്. വനിതാ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണമുയർന്നതോടെ പിന്നീട് വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ കൂടി ചേർത്തു. അന്വേഷണവും മന്ദഗതിയിലായിരുന്നു.

തുടർന്ന് വാർത്തകളുടെ അടിസ്ഥാനത്തിൽ റൂറൽ എസ്പി ഇടപെട്ടതോടെയാണ് പോത്തൻകോട് പൊലീസ് നടപടി ശക്തമാക്കിയത്. ഒന്നാം പ്രതി ഗുണ്ടുകാട് സാബു, സീനിയർ ഗ്രേഡ് വനിതാ സിപിഒമാരും സഹോദരിമാരുമായ പേയാട് വിവേകാനന്ദനഗർ പാർവതിയില്ലത്തിൽ പി.സംഗീത, പി.സുനിത, ഭർത്താവ് സൈനിക ഉദ്യോഗസ്ഥനായ ജിപ്‌സൺ രാജ്, സംഗീതയ്‌ക്കൊപ്പം താമസിക്കുന്ന ശ്രീകാര്യം കരിയം ഇടവക്കോട് വിശ്വേന്ദ്രിയത്തിൽ വി.ആദർശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

സംഗീത വിഴിഞ്ഞം കോസ്റ്റൽ സ്‌റ്റേഷനിലും സുനിത തൃശൂർ വനിതാസെല്ലിലുമാണ് ജോലി ചെയ്യുന്നത്. ഇവർ പൊലീസുകാരാണെന്ന് എഫ്‌ഐആറിലും ഉണ്ടായിരുന്നില്ല. ആദ്യം കേസെടുത്തെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല. എന്നാൽ റൂറൽ എസ്പി ഇടപെട്ടതോടെ ആതിരയുടെ വീട്ടിലെത്തി മൊഴിയെടുത്ത പൊലീസ് കൂടുതൽ വകുപ്പുകൾ ചേർത്തു. മാർച്ച് നാലിനാണ് ഗുണ്ടുകാട് സാബു ആതിരയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അതിനു മുൻപ് മറ്റൊരു ഗുണ്ടയും വിളിച്ച് ഭീഷണിപ്പെടുത്തി.

സഹോദരിയാണെന്നു പറഞ്ഞ് ആദർശാണ് സംഗീതയെ പരിചയപ്പെടുത്തിയതെന്നും ആദ്യം പണം കടം വാങ്ങിയതെന്നും ആതിര പറഞ്ഞു. ‘‘പണം തിരികെ നൽകാൻ പറ്റാതെ വന്നതോടെ അവരുടെ പേരിലുളള വസ്തു നൽകാമെന്നു പറഞ്ഞു. ആദ്യം കടം വാങ്ങിയതിനു പുറമേ വസ്തുവിന്റെ വില എന്ന നിലയിൽ 19 ലക്ഷത്തോളം രൂപ അവർക്കു നൽകി. വസ്തുവിന്റെ പേരിലുള്ള വായ്പ അടച്ചുതീർക്കാനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. വസ്തു അവർ കാണിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വസ്തു ഞങ്ങളുടെ പേരിൽ എഴുതാൻ തയാറായില്ല. പിന്നെ ഫോൺ വിളിച്ചാലും എടുക്കാതായി.

പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ വസ്തു കണ്ടുകെട്ടിയതാണെന്ന് അറിയുന്നത്. നമ്മളെ കാണിച്ചു തന്നത് അവരുടെ പേരിലുള്ള വസ്തുവല്ലെന്നും പിന്നീടറിഞ്ഞു. വേറെ ആരുടെയോ പുരയിടമായിരുന്നു അത്. ആ വിധത്തിലും വഞ്ചിക്കുകയായിരുന്നു. ഇതോടെയാണ് കേസ് കൊടുക്കാൻ തീരുമാനിച്ചത്. അവർ നൽകിയ ചെക്ക് ബാങ്കിൽ കൊടുത്തപ്പോൾ മടങ്ങി. അതിന്റെ കേസ് ആറ്റിങ്ങൽ കോടതിയിൽ നടക്കുന്നു. ഇതിനിടെയാണ് ഗുണ്ടാ ഭീഷണി ഉണ്ടാകുന്നത്. എഗ്രിമെന്റും ചെക്കും മടക്കി നൽകിയില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന തരത്തിലാണ് സംസാരിച്ചത്. ഇതിനിടയിലാണ് സംഗീത, ആദർശിന്റെ സഹോദരിയല്ലെന്നും അവർ ഒരുമിച്ചു താമസിക്കുകയാണെന്നും അറിയുന്നത്. നാലു ദിവസം മുൻപ് പോത്തൻകോട് പൊലീസ് വന്നു മൊഴിയെടുത്തിരുന്നു.’’ – ആതിര പറഞ്ഞു.

റിയൽ എസ്റ്റേറ്റ് ബിസിനസിനു വേണ്ടിയാണ് സംഗീതയും സുനിതയും പണം വാങ്ങിയതെന്നു പൊലീസ് പറയുന്നു. പലപ്പോഴായി ആതിരയുടെ ഭർത്താവിൽനിന്ന് 19 ലക്ഷം രൂപയാണ് സംഗീത കൈപ്പറ്റിയത്. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും ജിപ്‌സൺ രാജുമായിരുന്നു. എന്നാൽ പറഞ്ഞ തീയതിയിൽ ബാങ്കിൽ കൊടുത്ത ചെക്കുകൾ പണം ലഭിക്കാതെ മടങ്ങി. തുടർന്ന് ആതിര പണം തിരികെ ആവശ്യപ്പെട്ടു. അതിനു ശേഷം ഗുണ്ടുകാട് സാബു ഫോണിൽ വിളിച്ച്, സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.

സാബുവിന്റെ ഫോണിൽ നിന്നാണു വിളിച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ പലരിൽനിന്നും പണം കൈപ്പറ്റി അവരെയും വഞ്ചിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്പിക്കും ഉൾപ്പെടെ ആതിര പരാതി നൽകിയിരുന്നു. സംഗീത പേയാട് താമസിക്കുന്നതിനാൽ ആദ്യം മലയിൻകീഴ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. തുടർന്ന് ആതിരയുടെ വീടുള്ള പോത്തൻകോട് സ്റ്റേഷനിലേക്കു പരാതി കൈമാറുകയായിരുന്നു.

Advertisement