പൂക്കോട്സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വൈസ് ചാന്‍സലര്‍ക്ക് നോട്ടീസ്

Advertisement

തിരുവനന്തപുരം . പൂക്കോട്സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വൈസ് ചാന്‍സലര്‍ക്ക് നോട്ടീസ്. ഗവര്‍ണര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ വൈസ് ചാന്‍സലറുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ 30 ദിവസത്തിനകം കാരണം കാണിക്കണമെന്നാണ് നോട്ടീസ്. അതേസമയം ഡീന്‍ ആയിരുന്ന എംകെ നാരായണന്‍, അസിസ്റ്റന്‍റ് വാര്‍ഡന്‍ ആര്‍ കാന്തനാഥന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ക്ക് നീക്കമുണ്ട്.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയോഗിച്ച ജുഡിഷ്യല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
28 പേരില്‍നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. 600 പേജിലധികം വരുന്ന റിപ്പോര്‍ട്ടില്‍ മുന്‍ വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രനാഥിന് സംഭവത്തില്‍ വീഴ്ചയുണ്ടായതായാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 30 ദിവസത്തിനകം മറുപടി നല്‍കാന്‍ നോട്ടീസ് അയച്ചത്. ശശീന്ദ്രനാഥിന്‍റെ സര്‍വീസ് കാലാവധി ഇതിനകം പൂര്‍ത്തിയായ സാഹചര്യത്തില്‍ തുടര്‍നടപടി എന്താകും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ഡീന്‍ എംകെ നാരായണന്‍, അസിസ്റ്റന്‍റ് വാര്‍ഡന്‍ ആര്‍ കാന്തനാഥന്‍ എന്നിവര്‍ക്കും ഗുരുതരവീഴ്ചയുണ്ടാതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇരുവരും നിലവില്‍ സസ്പെന്‍ഷനിലാണ്. വിഷയം മാനേജ്മെന്‍റ് കൌണ്‍സില്‍ ചര്‍ച്ച ചെയ്ത് എന്ത് നടപടിയെടുത്തുവെന്ന് നാല്‍പ്പത്തിയഞ്ച് ദിവസത്തിനകം അറിയിക്കാനാണ് നിലവിലെ വൈസ് ചാന്‍സലര്‍ കെഎസ് അനിലിന് നല്‍കിയ നിര്‍ദേശം. കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് കൌണ്‍സിലില്‍ വിഷയം ചര്‍ച്ചയായിരുന്നു. ഇരുവരുടെയും വാദം കേള്‍ക്കാനായി ഹിയറിംഗിന് ബോര്‍ഡ് ഓഫ് കൌണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നോട്ടീസിന് മുകളില്‍ നടപടിയെടുക്കാന്‍ നാലംഗ സമിതിയെയും ചുമതലപ്പെടുത്തി.

Advertisement