വല്ലാത്ത പുല്ല്, മുകേഷിന് നേരെയുള്ള വെളിപ്പെടുത്തലുകളിൽ നട്ടം തിരിഞ്ഞ് സർക്കാർ

Advertisement

തിരുവനനന്തപുരം. ആരോപണത്തില്‍ നാറിനില്‍ക്കുന്നവരെ ചുമക്കുന്നത് പിണറായി സര്‍ക്കാരിന് ആദ്യകാര്യമല്ലെങ്കിലും ഹേമ കമ്മിറ്റി റിപോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടനും എം.എൽ.എയുമായ എം. മുകേഷിന് നേരെയുള്ള വെളിപ്പെടുത്തലുകളിൽ നട്ടം തിരിയുകയാണ് ഇടതു സർക്കാർ.

എം. മുകേഷിനെതിരെ മാത്രം നിരവധി പരാതികളാണ് ഇതിനോടകം വന്നിട്ടുള്ളത്. ഭരണകക്ഷി എം.എൽ.എക്കെതിരെ ലൈംഗികാരോപണക്കേസിൽ എങ്ങനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കും എന്നുള്ളതാണ് സർക്കാരിനെ കുഴക്കുന്നത്. ഒന്നിലധികം പരാതികൾ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളെങ്കിലും ചുമത്തി പൊലീസ് കേസെടുക്കാതിരിക്കാനാവില്ല. മുകേഷിനെതിരെ പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എം.എൽ.എയുടെ കൊല്ലത്തെ വസതിയിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു. തൽക്കാലം രാജി വേണ്ട എന്ന നിലപാടിലാണ് സിപിഐഎം ഉള്ളത്. എന്നാൽ മുകേഷ് രാജിവെക്കണമെന്ന് സിപിഐയുടെ വിവിധ നേതാക്കൾ പരസ്യമായി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാനയ രൂപീകരണ കമ്മറ്റിയിൽ നിന്നും മുകേഷിനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് മിക്കവാറും നടപ്പിലായേക്കും.

യുഡിഎഫ് എംഎല്‍എമാരും ലൈംഗികാരോപണം നേരിട്ടിട്ടുണ്ടല്ലോ എന്ന മറുവാദം ഇതിനോടകം ഇടതുനേതാക്കള്‍ ഉന്നയിച്ചുകഴിഞ്ഞു. എന്നാല്‍ മുകേഷിന്‍റേത് കൂടുതല്‍ ഗൗരവമുള്ളതാണ് എന്നത് അനുകൂലിക്കുന്നവര്‍ക്കും മറക്കാനാവുന്നതല്ല. സിപിഎം കൊടിപിടിച്ച് എം മുകേഷ് സമൂഹമാധ്യമ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടതും ഏറെ വൈകാതെ കൊടി മാറ്റപ്പെട്ടതും ചിന്തനീയമാണ്. മുകേഷിന് പാര്‍ട്ടി പിന്തുണ എത്ര കിട്ടുമെന്നത് കണ്ടറിയേണ്ടതാണ്.

Advertisement