മാധ്യമ പ്രവർത്തകർക്കെതിരെ പരാതിയുമായി സുരേഷ് ഗോപി; അന്വേഷണം തുടങ്ങി തൃശൂർ, ഡൽഹി പൊലീസ്

Advertisement

തൃശൂർ: മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിറ്റി പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗെസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

സംഭവത്തിൽ‌ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടുന്നുവെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാൻ കേന്ദ്രം നിർദേശം നൽകി. മന്ത്രിക്കും സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫിസ് അറിയിച്ച സാഹചര്യത്തിലാണിത്.

സുരേഷ് ഗോപിയ്ക്കെതിരായ അനിൽ അക്കര എംഎൽഎയുടെ പരാതിയിലും അന്വേഷണം ആരംഭിച്ചു. തൃശൂർ സിറ്റി എസിപിക്കാണ് കമ്മിഷണർ പ്രാഥമികാന്വേഷണം നടത്താൻ നിർദേശം നൽകിയത്. പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചു. സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. തൃശൂർ രാമനിലയത്തിനു മുന്നിലായിരുന്നു സംഭവം. തന്റെ വഴി തന്റെ അവകാശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു രോഷം.

Advertisement