കുടിക്കാന്‍ കോള നല്‍കി, പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ബ്രോ ഡാഡി സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

Advertisement

ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാള്‍ പീഡിപ്പിച്ചു നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പരാതി. പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. പ്രത്യേക അന്വേഷണസംഘത്തിന് ഇന്നു പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്.
വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.
സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി. പിന്നീടു രാവിലെ ഇവരുടെ നഗ്‌നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാല്‍സംഗത്തിനു കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി.
അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.

Advertisement