അടുത്ത ബെല്ലോടുകൂടി സഖാവ് മുകേഷ് എന്ന നാടകം അവസാനിക്കുമോ

Advertisement

കൊല്ലം.ആധുനിക സിപിഎമ്മിന് മുകേഷ് ആണ് കൊല്ലത്തെ ജനകീയനേതാവ്. എന്‍എസിനെയും ഗുരുദാസനെയും ഒക്കെ കണ്ടുവളര്‍ന്ന അണികള്‍ക്ക് താരപരിവേഷമെന്ന മധുരം പൊതിഞ്ഞ പക്കാ നടനെ നേതൃത്വം വായിലിട്ട് വെള്ളമൊഴിച്ചുകൊടുത്തു. രാഷ്ട്രീയ മണ്ഡലമായ കൊല്ലത്തെ ജനപ്രിയ മണ്ഡലമാക്കാനുള്ള സിപിഐഎം പരീക്ഷണമായിരുന്നു മുകേഷെന്ന മുഖം, പ്രാദേശിക സിപിഐഎമ്മിന്റെ എതിർപ്പ് മുഖവിലക്കെടുക്കാതെ പിണറായി നേരിട്ട് കണ്ടെത്തിയ മുഖം, വിഎസ് പക്ഷക്കാരനായ പികെ ഗുരാദാസനെ വെട്ടിയെന്ന മധുരപ്രതികാരം, ലോക്സ്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ പാർട്ടി ജില്ലാ കമ്മിറ്റിയില്‍ ഗുരുദാസന്‍ മുകേഷിനെതിരെ ആഞ്ഞടിച്ചത് ഇതേ മുറിവിന്‍റെ ഓർമയില്‍

2016ലെ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് മുകേഷ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. പാർട്ടി വോട്ടുകൾക്ക് അപ്പുറം കൊല്ലത്ത് ജനകീയത ശക്തിപ്പെടുത്താനുള്ള സി പി ഐ എം തീരുമാനത്തിൻ്റെ ഭാഗമായിരുന്നു എം മുകേഷിൻ്റെ സ്ഥാനാർത്ഥിത്വം.
പിണറായി വിജയനെന്ന പാർട്ടി സെക്രട്ടറിയുടെയുടെ നോമിനിയായായി കൊല്ലത്ത് എത്തിയ എം മുകേഷിനെ നേരിടാൻ ജില്ലയിലെ ഒരു നേതാവിനും കഴിഞ്ഞില്ല. പി കെ ഗുരുദാസന് വിശ്രമ ജീവിതം വിധിച്ച് എം മുകേഷിനെ രണ്ട് തവണ കൊല്ലത്ത് നിന്ന് നിയമസഭയിൽ എത്തിച്ചതും പിണറായി വിജയൻ്റെ രാഷ്ട്രീയ ബുദ്ധിയായിരുന്നു. തുടക്കത്തിലെ കല്ലുകടിയും പ്രാദേശിക എതിർപ്പുo എല്ലാം എം മുകേഷ് മറികടന്നതും അതേ പിണറായിയുടെ തണലിലാണ്.
നടിയുടെ വെളിപ്പെടുത്തൽ വരുന്നതിനുമുമ്പുതന്നെ മുകേഷിനെതിരെ സിപിഎമ്മിൽ അമർഷം ശക്തമായിരുന്നു. ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം തീരെ മോശമാണെന്നതായിരുന്നു പ്രധാന വിമർശനം. താരപരിവേഷം പുതിയ തണലായി പുത്തന്‍കൂറ്റുകാര്‍ ഏറ്റെടുത്തതോടെ വോട്ടറെ പച്ചത്തെറിവിളിച്ചിട്ടും മുകേഷ് ജനകീയനായി.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് ആര് എന്ന ചോദ്യത്തിന് ആദ്യം പലഘടാഘടിയന്‍ രാഷ്ട്രീയ നേതാക്കളുടെയും പേര് ഉയര്‍ന്നെങ്കിലും മുകേഷിന്‍റെ രാശിവച്ച് കളിക്കാനാണ് നേതൃത്വം മുതിര്‍ന്നത്. പഴയതിലും ഭംഗിയായി പ്രേമചന്ദ്രനെ ചെളിവാരിപ്പൊത്താനും ആളെയിറക്കി. പിണറായിയുടെ മനസറിഞ്ഞതോടെ സി പി ഐ എം സംസ്ഥാന നേതൃത്വത്തിന് ഒറ്റ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പാർട്ടി അംഗമല്ലാത്ത എം മുകേഷിനെ തിരുത്താൻ പലപ്പോഴും ജില്ലയിലെ പാർട്ടിക്കും കഴിഞ്ഞിരുന്നില്ല.
നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെ മുകേഷ് എംഎൽഎയുടെ രാഷ്ട്രീയ ജീവിതത്തിന് ഫുൾസ്റ്റോപ്പ് വീഴുകയാണോയെന്നതാണ് മറ്റൊരു ചോദ്യം.

Advertisement