സ്വർണ വിലയിൽ വീണ്ടും ഇടിവ്; 4 ദിവസത്തിനിടെ കുറഞ്ഞത് 360 രൂപ, വെള്ളിയിലും ആശ്വാസം

Advertisement

സ്വർണാഭരണ പ്രിയർക്ക് ആശ്വാസം പകർന്ന് വില താഴേക്ക്. ഇന്ന് കേരളത്തിൽ ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 6,670 രൂപയായി. 200 രൂപ താഴ്ന്ന് 53,360 രൂപയാണ് പവൻ വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 360 രൂപ കുറഞ്ഞു; ഗ്രാമിന് 45 രൂപയും. രാജ്യാന്തര വിലയിലെ ട്രെൻഡാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ച ഔൺസിന് 2,510-2,527 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില, ഇപ്പോഴുള്ളത് 2,496 ഡോളറിൽ. ഒരുവേള വില 2,491 ഡോളറിലേക്ക് ഇടിയുകയും ചെയ്തിരുന്നു.

18 കാരറ്റും വെള്ളിയും

കനം കുറഞ്ഞതും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,530 രൂപയായി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വില വ്യത്യാസമുള്ളതിനാൽ സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് മികച്ച ഡിമാൻഡ് കേരളത്തിൽ ലഭിച്ചിരുന്നു.

വെള്ളി വിലയും ഗ്രാമിന് ഒരു രൂപ താഴ്ന്ന് 90 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളി പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും ഈ വിലക്കുറവ് നേരിയ ആശ്വാസമാണ്.

എന്തുകൊണ്ട് സ്വർണ വില കുറയുന്നു?

സ്വർണ വിലയെ നിലവിൽ ഏതാനും ആഴ്ചകളായി സ്വാധീനിക്കുന്നത് അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ്. മിഡിൽ ഈസ്റ്റിൽ കടുത്ത യുദ്ധ സാഹചര്യമില്ലെന്നത് സ്വർണ വിലയിലെ കുതിപ്പിന് തടയിട്ടിട്ടുണ്ട്.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ഇളവ് ഉണ്ടായേക്കില്ലെന്നാണ് നിലവിലെ സൂചനകൾ. നേരത്തേ പ്രധാനമായും പണപ്പെരുപ്പം പരിഗണിച്ചാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ തൊഴിൽ കണക്കുകളിലേക്ക് ഫോക്കസ് മാറ്റിയതാണ് കാരണം. പണപ്പെരുപ്പം ആശ്വാസതലത്തിലാണ്. അതേസമയം, തൊഴിൽ കണക്ക് ആശാവഹവുമല്ല.

പലിശനിരക്കിൽ 0.50% വരെ ഇളവാണ് പലരും ആദ്യം പ്രതീക്ഷിച്ചത്. ഇപ്പോൾ പ്രതീക്ഷ 0.25%. ഇതോടെ ഡോളറിന്റെ മൂല്യവും അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ബോണ്ട് യീൽഡും) ഉണർവിലായതാണ് സ്വർണ വിലയെ പിന്നോട്ട് നയിക്കുന്നത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 0.02% ഉയർന്ന് 101.72 ആയിട്ടുണ്ട്. 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 0.003% കയറി 3.911 ശതമാനവുമായി.

അതായത് യുദ്ധം, കുറഞ്ഞ പലിശനിരക്ക് തുടങ്ങിയ സാഹചര്യങ്ങളിൽ മികച്ച ആദായം കിട്ടുന്ന നിക്ഷേപമാണെന്ന പെരുമ തൽകാലം സ്വർണത്തിനിപ്പോൾ നഷ്ടമായി. ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് സൃഷ്ടിക്കുന്നതും വിലയിടിവിന് കാരണമാകുന്നു. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് താഴ്ത്തുമ്പേഴേക്കും വില വർധിക്കാനുള്ള സാധ്യതയും നിരീക്ഷകർ തള്ളുന്നില്ല. അതായത്, വരുംദിവസങ്ങളിലും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

വിവാഹ പാർട്ടികൾക്ക് നല്ല അവസരം

ചിങ്ങമാസം വിവാഹ സീസൺ കൂടിയാണ്. വൻതോതിൽ സ്വർണാഭരണങ്ങൾ വിവാഹാവശ്യത്തിനും മറ്റും വാങ്ങാനുദ്ദേശിക്കുന്നവർ‌ക്ക് വിലക്കുറവ് പ്രയോജനപ്പെടുത്താം. മുൻകൂർ ബുക്കിങ്ങിലൂടെയാണിത്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ വിലയുടെ നിശ്ചിത ശതമാനം മുൻകൂർ അടച്ചാണ് ബുക്ക് ചെയ്യാനാകുക. ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യും. ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാം.

അതായത്, ബുക്ക് ചെയ്ത ശേഷം വില കൂടിയാലും ഉപയോക്താവിനെ ബാധിക്കില്ല. അഥവാ വാങ്ങുന്ന ദിവസത്തെ വില ബുക്ക് ചെയ്ത ദിവസത്തേക്കാൾ കുറഞ്ഞു എന്നിരിക്കട്ടെ, ആ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വർണാഭരണം കിട്ടും. ഒട്ടുമിക്ക പ്രമുഖ ജുവലറി ഗ്രൂപ്പുകളും മുൻകൂർ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നൊരു പവൻ ആഭരണ വില

ഇന്ന് പവന് വില 53,360 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും നൽകിയാലേ ഒരു പവൻ ആഭരണം കിട്ടൂ. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ‌ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ഇന്ന് നികുതികളും മിനിമം 5% പണിക്കൂലിയും കൂട്ടിയാൽ 57,764 രൂപ കൊടുത്താൽ ഒരു പവൻ ആഭരണം വാങ്ങാം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,220.5 രൂപ.

Advertisement