ചതിയിൽപ്പെടുത്തിയത് താര ദമ്പതിമാർ, ലൈംഗിക അടിമയാക്കിയത് അച്ഛനെപ്പോലെ കണ്ടയാൾ: നടി സൗമ്യയുടെ വെളിപ്പെടുത്തൽ

Advertisement

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളം സിനിമ രംഗത്തുണ്ടായ തുറന്ന് പറച്ചിലുകൾ തമിഴ്നാട്ടിലേക്കും വ്യാപിക്കുന്നു. പ്രമുഖ സംവിധായകൻ തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് നടി സൗമ്യയാണ് വെളിപ്പെടുത്തിയത്. ലൈംഗിക അടിമയാക്കിയാണ് തന്നെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചതെന്നും പതിനെട്ട് വയസ്സ് മാത്രമുള്ളപ്പോഴാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്നും അവർ പറഞ്ഞു.

മകളായി കരുതുന്നുവെന്ന വ്യാജേനെയാണ് സംവിധായകൻ അടുത്തതെന്നും അദ്ദേഹത്തിൻറെ പേര് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. മലയാളത്തിൽ ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ എന്നീ ചിത്രങ്ങളിൽ വേഷമിട്ട സൗമ്യ എന്ന ഡോ. സുജാതയാണ് ഇപ്പോൾ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമയിൽ നിന്നും ദുരനുഭവമുണ്ടായെന്നും അവർ കൂട്ടിച്ചേർത്തു. തന്നോട് മോശമായി പെരുമാറിയ നടൻറെ പേര് ഹേമ കമ്മിറ്റി റിപ്പോർട്ടിലുൾപ്പടെയുണ്ടെന്നും ഇപ്പോൾ മനഃശാസ്ത്ര വിദഗ്ധയും കൂടിയായ ഡോ. സുജാത പറയുന്നു. സംവിധായകർ തുടങ്ങി നടൻമാരും സിനിമയിലെ സാങ്കേതിക പ്രവർത്തകരും വരെ മോശമായി പെരുമാറിയിട്ടുണ്ട്. ശരീരത്തിലേക്ക് ഒരാൾ ഒരിക്കൽ മുറുക്കിത്തുപ്പിയെന്നും കൂടെപ്പോരാൻ ആവശ്യപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി. മുപ്പത് വർഷത്തോളമെടുത്താണ് ഈ ദുരനുഭവങ്ങളിൽ നിന്ന് താൻ കരകയറിയതെന്നും ഒരു മലയാളം ഓൺലൈന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.

‘‘അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. ഗേൾസ് സ്കൂളിലായിരുന്നു പഠനം. കോളജിൽ ആദ്യ വർഷ വിദ്യാർഥിനിയായിരുന്നപ്പോഴാണ് സിനിമാ ഓഫർ വരുന്നത്. എന്റെ കോളനിയിലാണ് നടി രേവതി താമസിച്ചിരുന്നത്. അവരെപ്പോലെ ആവണം എന്ന് ഞാൻ ആഗ്രഹിച്ചു. അന്ന് കൂടുതലും കണ്ടിരുന്നത് ഹിന്ദി, മലയാളം സിനിമകളാണ്. എന്റെ വീട്ടുകാർക്ക് സിനിമയോട് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അമ്മ വളരെ എതിർത്തിരുന്നു. അച്ഛൻ ആർമിയിലായത് കൊണ്ട് കുറച്ചു കൂടി വലിയ വീക്ഷണം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അച്ഛൻ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചിരുന്നു.

ആദ്യമായി ഒരു തമിഴ് സിനിമയുടെ സ്‌ക്രീൻ ടെസ്റ്റിനാണ് പോയത്. സിനിമയിലെ അറിയപ്പെടുന്ന ഒരു ദമ്പതികളുടെ സിനിമയായിരുന്നു അത്. അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു ഞാൻ സിനിമയിലേക്കു പോകുന്നത്. അവരോട് ആ സമയത്ത് വഴക്കു കൂടിയാണ് സമ്മതം മേടിച്ചത്. അങ്ങനെ സ്ക്രീൻ ടെസ്റ്റിനുപോയി. ആ പുരുഷന്റെ അടുത്ത് ഞാൻ ഒട്ടും കംഫർട്ട് ആയിരുന്നില്ല. മുപ്പത് വർഷം കഴിഞ്ഞ് ഞാൻ മനസ്സിലാക്കുന്നു, അത് എന്റെ ശരീരത്തിന്റെ പ്രതികരണമായിരുന്നുവെന്ന്. കടുത്ത പനിയുമായാണ് ഞാൻ തിരിച്ചു വീട്ടിലെത്തിയത്. വീട്ടിൽ കാര്യങ്ങളൊന്നും അവതരിപ്പിച്ചില്ല. പക്ഷേ എന്റെ ക്ലാസ് ടീച്ചറിനോട് നടന്നതെല്ലാം പറഞ്ഞു. അങ്ങനെ സിനിമയ്ക്കു പോകില്ലെന്ന് തീരുമാനിച്ചു.

പക്ഷേ അയാളുടെ ഭാര്യ എന്റെ അച്ഛനെ വിളിച്ചു. അങ്ങനെ നീണ്ട സംസാരത്തിനുശേഷം ഏഴ് ലക്ഷം രൂപയുടെ കാര്യം അവരോട് അച്ഛൻ പറഞ്ഞു. എന്നെ മനസ്സിൽ വച്ച് അവർ പലതും ആരംഭിച്ചു, നീ വന്നില്ലെങ്കിൽ ഒരുപാട് തുക നഷ്ടമാകും എന്നാണ് അവർ പറഞ്ഞതെന്ന് അച്ഛൻ എന്നെ അറിയിച്ചു. അന്ന് അത് വലിയ തുകയാണ്. അവർ അങ്ങനെ അച്ഛനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. അച്ഛന്റെ നിർബന്ധത്തിൽ ആ സിനിമ ചെയ്യാൻ തീരുമാനിച്ചു.

സിനിമയിൽ ഒരു പശ്ചാത്തലവുമില്ലാത്തതിനാൽ അവരുടെ വീട്ടിൽ പോയാണ് നൃത്തവും മറ്റും അഭ്യസിച്ചിരുന്നത്. അയാൾ എന്നോട് മിണ്ടാനെ വന്നിരുന്നില്ല. അതായിരുന്നു ഞാൻ അവരോട് വച്ച നിബന്ധനയും. ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്. എന്നാൽ അത് പേപ്പറിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭർത്താവായിരുന്നു. ആ സെറ്റ് ഭരിക്കുന്നതും അയാളായിരുന്നു. വീട്ടിലെ പുരുഷന്മാരെ ബഹുമാനിക്കണം എന്നു പറഞ്ഞു പഠിപ്പിച്ച കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. അതുകൊണ്ടുതന്നെ ക്രമേണ എനിക്കും അയാളെ സർ എന്നു വിളിക്കേണ്ടി വന്നു. ഞാനൊരു നല്ല വിദ്യാർഥിയായി മാറി. സെറ്റിൽ പറയുന്നതെല്ലാം അനുസരിച്ചു.

പക്ഷേ അയാൾ എന്നെ മനഃപൂർവം ഒഴിവാക്കി. എന്റെ നേരെ നോക്കുക പോലുമില്ലായിരുന്നു. ഭാര്യയോടാണ് എന്നെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നത്. അതെന്നെ വളരെ അസ്വസ്ഥയാക്കി. ഞാൻ അയാൾ പറയുന്നത് പോലെ അനുസരിക്കാൻ തുടങ്ങി. താൻ കാരണം ആരും ദേഷ്യപ്പെടരുതെന്നും വിഷമിക്കരുതെന്നുമാണ് അന്ന് കരുതിയത്. അങ്ങനെ അയാൾ അൽപ്പം കൂടി മയപ്പെട്ടു.

മെല്ലെ മെല്ല അയാളുടെ ദേഷ്യം മാറി, സൗഹൃദത്തിലായി. അവർ രണ്ടു പേരും, ഞാൻ അവരുടെ മകളെപ്പോലെ എന്ന് പറഞ്ഞു. വീട്ടിൽ കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവുമെല്ലാം എനിക്ക് ആ വീട്ടിൽ കിട്ടി തുടങ്ങി. അവർ പതിയെ പതിയെ എന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു. എന്നോട് വലിയ സ്‌നേഹം കാണിക്കുമായിരുന്നു. എന്നെ മകളെന്ന് വിളിച്ച് മിൽക്ക് ഷേയ്ക്കും മറ്റും ഈ ദമ്പതികൾ ഇടയ്ക്കിടെ വാങ്ങിച്ചു തരുമായിരുന്നു. 18 വയസ്സ് ശരീരത്തിൽ പ്രകടമായിരുന്നെങ്കിലും മാനസികമായി 12കാരിയുടെ മനസ്സായിരുന്നു അന്ന് എനിക്ക്.

താങ്കളുടെ ഭർത്താവിനൊപ്പം ജോലി ചെയ്യാൻ എനിക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ ആദ്യമേ അയാളുടെ ഭാര്യയോട് പറഞ്ഞിരുന്നു. അത് ഭാര്യ, നേരേ ഭർത്താവിനോട് പോയി പറഞ്ഞു. പിന്നീടാണ് അയാൾ മിണ്ടായതും ദേഷ്യപ്പെടാൻ തുടങ്ങിയതും. പക്ഷേ അത് കഴിഞ്ഞ് അയാൾ എന്നെ മകളെപ്പോലെ കാണാൻ തുടങ്ങിയപ്പോൾ അത് എന്റെ തെറ്റാണെന്ന് തോന്നിത്തുടങ്ങി.

അങ്ങനെ ഒരു ഷെഡ്യൂളിൽ അവരുടെ വീട്ടിൽവച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. രാവിലെ അവരുടെ വീട്ടിൽ ചെല്ലും ഒരുമിച്ച് ഭക്ഷണം കഴിക്കും, എന്നെ കാണാൻ അവരുടെ മകളെപ്പോലെ തന്നെയാണെന്ന് പറയുമായിരുന്നു. ആ കുട്ടിയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സത്യത്തിൽ ഈ പെൺകുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്. ആ കുട്ടി ഇയാൾക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീടു വിട്ടുപോവുകയായിരുന്നു. ആ കുട്ടി നുണ പറയുകയാണെന്നാണ്, അന്ന് അയാളും ഭാര്യയും പറഞ്ഞത്.

അന്ന് ആ കുട്ടിയെ ഞാനും കുറ്റം പറഞ്ഞു. ഇത്രയും നല്ല മനുഷ്യനെക്കുറിച്ചാണോ പീഡിപ്പിച്ചു എന്നൊക്കെ പറയുന്നതെന്ന് ചിന്തിച്ചു. എന്നേക്കാൾ ഒരു വയസ്സ് കൂടുതലായിരുന്നു ആ മകൾക്കുണ്ടായിരുന്നത്. അങ്ങനെ ഞാൻ അവരുടെ മകളായി മാറി. പക്ഷേ എന്റെ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങി. സ്വന്തം അച്ഛനോടും അമ്മയോടും വഴക്കുണ്ടാക്കാൻ തുടങ്ങി. ഇവിടെ എന്നെ മകളെപ്പോലെ തന്നെ ആ ദമ്പതികൾ കൊഞ്ചിച്ച് വളർത്തുന്നുണ്ടായിരുന്നു.

ഒരിക്കൽ അയാളുടെ ഭാര്യ ഇല്ലാതിരുന്ന സമയത്ത് എന്നെ ചുംബിച്ചു, ഇഷ്ടമാണെന്നു പറഞ്ഞു. ഞാൻ മരവിച്ചുപോയി. അതെക്കുറിച്ച് എനിക്ക് ആരോടും പറയാൻ സാധിക്കുമായിരുന്നില്ല. ഗേൾസ് സ്കൂളിൽ പഠിച്ചു വളർന്ന ഞാൻ ഒരു ആൺകുട്ടിയെ തൊട്ടിട്ടുപോലുമില്ല. പ്രണയം പോലും ഉണ്ടായിരുന്നില്ല. സിനിമയിലൂെടയാണ് പലതും മനസ്സിലാക്കിയത്. നിങ്ങളെ ഒരാൾ ചുംബിച്ചാൽ, ഇഷ്ടമാണെന്നു പറഞ്ഞാൽ സിനിമയിലേതുപോലെ തിരിച്ചു അവരെയും സ്നേഹിക്കണം എന്നായിരുന്നു എന്റെ ധാരണ. അതാണ് എന്റെയൊക്കെ തലമുറയിൽ സിനിമ ചെയ്ത ഏറ്റവും വലിയ തെറ്റ്.

അയാൾക്കൊരു നാൽപത് വയസ്സുണ്ട്. ഞാൻ അച്ഛനെന്നും അധ്യാപകനെന്നും സംവിധായകനെന്നും കരുതിയ ഒരാൾ. അയാളാണ് എന്നെ ചുംബിച്ചത്. ഞാൻ തിരിച്ചൊന്നും പ്രതികരിച്ചില്ല. എന്റെ സുഹൃത്തുക്കളോട് നടന്നതൊക്കെ പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഒരു പതിനെട്ടുകാരിക്ക് ആ സമയത്ത് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കഴിയുമായിരുന്നില്ല. ഒരോ ദിവസം കഴിയും തോറും ഉപദ്രവവും വർധിച്ചു. അയാളുടെ ഭാര്യ മുകളിലെ നിലയിൽ ഉള്ളപ്പോൾപോലും എന്നെ ഉപദ്രവിച്ചു.

പതിയെ പതിയെ എന്റെ ശരീരത്തിനെ കീഴ്പ്പെടുത്താൻ തുടങ്ങി. സിനിമയിൽ വിവാഹരംഗം ചിത്രീകരിക്കുന്ന ദിവസം, താലികെട്ട് ചിത്രീകരിച്ചതിനു ശേഷമായിരിക്കും ഞാൻ നിന്നെ ‘ടേക്ക്’ ചെയ്യുന്നത് എന്ന് അയാൾ പറഞ്ഞു. ഷോട്ട് കഴിഞ്ഞതും അയാൾ ദേഷ്യത്തിലായിരുന്നു. തിരിച്ചു ഞങ്ങൾ വീട്ടിലെത്തിയപ്പോൾ ഭാര്യ അവിടെ ഇല്ലായിരുന്നു. ഷൂട്ടിങിനു ധരിച്ച പട്ടുസാരിയോടെ അയാൾ എന്നെ കട്ടിലിലേക്കു കിടത്തി. ഞാൻ നോ പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. അത് അവസാനം ലൈംഗിക പീഡനം വരെയെത്തി. പിന്നീട് ഏറെ നാൾ ഞാൻ അയാളുടെ സെക്സ് സ്ലേവ് എന്ന പോലെയായിരുന്നു. അയാൾക്ക് തോന്നുന്നത് പോലെയെല്ലാം എന്നെ ഉപയോഗിച്ചു. ഒരു നാൾ ഒരു ഇരുമ്പ് കമ്പി കയറ്റി. അങ്ങനെ പല തരം ടോർച്ചറുകളിലൂടെ ഞാൻ കടന്നു പോയി.

മാസങ്ങളോളം അയാൾ എന്റെ ശരീരം ഉപയോഗിച്ചു. എന്നെ ലൈംഗികമായി ഉപദ്രവിക്കുമ്പോൾ തന്നെ മറുവശത്ത് എന്നോട് സ്നേഹമുണ്ട് എന്നും എന്നിൽ കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുന്നു എന്നുമൊക്കെ പറയുമായിരുന്നു. മകൾ എന്ന് വിളിക്കുകയും അതേ സമയം എന്നിൽ ഒരു കുഞ്ഞു വേണം എന്നുമൊക്കെ പറഞ്ഞ് എന്റെ മനസ്സിനെ വരെ തകർത്തു കളഞ്ഞു.

പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ്, ഇതൊരു റേപ്പ് ആണ്, ഞാൻ മുതലെടുക്കപ്പെട്ടു എന്ന് മനസ്സിലാവുന്നത്. ഞാൻ വഴങ്ങാൻ കാരണം എനിക്ക് സമ്മതമായിരുന്നത് കൊണ്ടല്ല മറിച്ച് പിതൃമേധാവിത്വ രീതിയിലുള്ള എന്റെ കണ്ടിഷനിങ് കൊണ്ടാണ്. പ്രായം കൊണ്ടും അത് വരെ ജീവിച്ച ഒരു ഷെൽറ്റെർഡ് ജീവിതം കൊണ്ടും വളരെ വൾനറബിൾ ആയിരുന്ന എന്നെ അയാൾ തന്റെ വഴിക്ക് കൊണ്ട് വരികയായിരുന്നു. അതിനു മുൻപ് എനിക്ക് റൊമാന്റിക് ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. എന്റെ പ്രായത്തിൽ പെട്ട ആൺകുട്ടികൾ ഇഷ്ടമാണ് എന്നും മറ്റും പറയുമ്പോൾ എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞു ഒഴിവാക്കാൻ സാധിച്ചിരുന്നു. ഇവിടെ ഒരു പ്രായം ചെന്നയാൾ, ഞാൻ മകളെപ്പോലെ എന്ന് പറഞ്ഞിരുന്ന ഒരാൾ ഒരു അഡ്വാൻസ് നടത്തിയപ്പോൾ ഞാൻ ഫ്രീസ് ചെയ്തു പോയി.

അന്ന് എന്റെ വീട്ടുകാരും എന്നിൽ നിന്നും അകന്നു തുടങ്ങിയിരുന്നു. കാരണം അവരേക്കാൾ ഞാൻ സ്നേഹിച്ചിരുന്നത് ഈ മനുഷ്യന്റെ കുടുംബത്തെയായിരുന്നു. വീട്ടുകാർക്കറിയില്ലല്ലോ ഇയാൾ എന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന്. അവസാനം ഞാൻ അയാളിൽ നിന്നും ഓടിയൊളിക്കാൻ തീരുമാനിച്ചു. എന്റെ വീട്ടിൽ ഞാൻ ഒറ്റപ്പെട്ടു. പക്ഷേ ഇതിനെയൊക്കെ പതുക്കെ പതുക്കെ അതിജീവിക്കാൻ തുടങ്ങി.

ആ സമയത്ത് സിനിമാ ഇൻഡസ്ട്രിയിൽ ഞാൻ കേട്ടിരുന്നതൊക്കെ ഭയപ്പെടുത്തുന്നതായിരുന്നു. കോഴിക്കോട് ആദ്യമായി ഒരു മലയാള സിനിമയിൽ അഭിനയിക്കുന്ന സമയം. അഭിനേതാക്കളും സംവിധായകനുമൊക്കെ ഒരു ഹോട്ടലിലായിരുന്നു താമസം. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ്മാൻ ആണ് എന്നെ സംരക്ഷിച്ചിരുന്നത്. പക്ഷേ ഈ മേക്കപ്പ്മാനെ അയച്ചിരുന്നത് എന്നെ ഉപദ്രവിച്ച ആ മനുഷ്യൻ തന്നെയായിരുന്നു. അവിടെ ഇരുന്ന് ഞാൻ പല കഥകളും കേട്ടു. അർധരാത്രി ജൂനിയർ ആർടിസ്റ്റുകൾ അടക്കമുള്ളവരെ റൂമിലേക്കു വിളിക്കുന്നതും മറ്റും.

വളരെ മോശം അനുഭവമാണ് മലയാളസിനിമാ മേഖലയിൽ താൻ നേരിട്ടത്. ഡാൻസ് റിഹേഴ്സൽ സമയത്ത് നടന്മാർ കൃത്യമായി അഭിനയിക്കും, പക്ഷേ ഫൈനൽ ഷോട്ട് വരുമ്പോൾ നെഞ്ചിലും മറ്റു ഭാഗങ്ങളിലും വേറൊരു രീതിയിൽ സ്പർശിച്ചിട്ടുപോകും. ഒരു സിനിമയുടെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്നെ തള്ളിമാറ്റുന്ന രംഗമുണ്ട്. അതെല്ലാം റിഹേഴ്സൽ ചെയ്തു. ഫൈനൽ ടേക്കിൽ വില്ലനായി അഭിനയിക്കുന്ന നടൻ അയാളുടെ വായിൽ ചവച്ചുകൊണ്ടിരുന്ന പാൻ എന്റെ മുഖത്തേക്കു തുപ്പി. ഞാൻ ഞെട്ടിപ്പോയി. പക്ഷേ ഇത് അവർ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു, എന്നോടു മാത്രം പറഞ്ഞിരുന്നില്ല. ഞാനൊരു പെൺകുട്ടിയായതുകൊണ്ടും ചെറുപ്പമായതുകൊണ്ടാണ് ചൂഷണം ചെയ്തത്.

ഒരു ദിവസം മേൽമുണ്ട് ധരിച്ചൊരു സീൻ ചെയ്യണം. അതെനിക്കു കഴിയില്ലെന്നും ഒട്ടും കംഫർട്ട് അല്ലെന്നും സംവിധായകനോടു പറഞ്ഞു. ഒന്നും പേടിക്കേണ്ട വെള്ളത്തിൽ നിന്നു പൊങ്ങുന്ന ഒരു ഷോട്ട് മാത്രമാണിതെന്നും ക്യാമറ ആംഗിളിൽ മോശമായി ഒന്നും ഷൂട്ട് ചെയ്യില്ലെന്നും സംവിധായകൻ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ എന്റെ കഴുത്ത് മുഴുവൻ കാണാമായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ ഞാൻ നാണം കെട്ടു.

ഇനി അവസാനമായി എന്നെ തകർത്തൊരു സംഭവം പറയാം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് പരാമർശിച്ചിട്ടുള്ള ഒരു നടൻ, അന്നെനിക്കൊപ്പം അഭിനയിക്കുന്ന സമയം. അയാൾ എന്നെ വിളിപ്പിച്ചു. അയാളുടെ ഭാര്യയും സെറ്റിൽ എപ്പോഴും കൂടെയുണ്ട്. ഇയാൾ എന്തൊക്കെ ചെയ്യും എന്ന ഭയം കൊണ്ടാണ് ഇവർ ഒപ്പം സഞ്ചരിക്കുന്നത്. പക്ഷേ അതെനിക്കൊരു ഷോക്ക് ആയിരുന്നു. എന്തോ പന്തികേട് എനിക്കു തോന്നി. മോശം പെരുമാറ്റ സ്വഭാവമുള്ള നടനൊപ്പം അഭിനയിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. അതോടെ സിനിമ തന്നെ അവസാനിപ്പിച്ചു. പഠനം തുടരാൻ തീരുമാനിച്ചു. എന്നിരുന്നാലും ഒരുപാട് തെറാപ്പികൾ ചെയ്താണ് ട്രോമയിൽ നിന്നും തിരികെ ജീവിതം തിരിച്ചുപിടിച്ചത്.

ഇത്രയും വർഷങ്ങൾ മനസ്സിൽ അടക്കി വച്ച കാര്യങ്ങൾ പറയാൻ ധൈര്യം തന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ട് ആണ്. അത് വന്നപ്പോൾ ആശ്വാസം ആണ് തോന്നിയത്, ഇപ്പോൾ എന്റെ കാര്യങ്ങളും പറയണം എന്ന് തോന്നി, ഇതിനു മുൻപ് വരെ ഭയമായിരുന്നു. നിയമ വഴിയിൽ പോകണം എന്നില്ല, മറ്റൊരു രാജ്യത്താണ് ജീവിക്കുന്നത്. ഉപദ്രവിച്ചയാൾക്ക് 70 വയസ്സിൽ കൂടുതൽ ആയി. ആരെയെങ്കിലും ജയിലിൽ ഇട്ടിട്ടു എനിക്കൊന്നും കിട്ടാനില്ല. ദൈവം എന്റെ കൂടെയുണ്ട് എന്നാണു കരുതുന്നത്.ഒരു വിവാദം ഉണ്ടാക്കണം എന്ന് ആഗ്രഹമില്ല, പക്ഷേ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇതറിയണം അറിയണം എന്നുണ്ട്. കൺസെന്റ് എന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് ടിപ്പ് ഓഫ് ദ് ഐസ്ബർഗ് ആണ്. കേരളം മാത്രമല്ല, സിനിമ മാത്രമല്ല, എല്ലായിടത്തും ഈ സംഭാഷണം എത്തണം എന്ന് ആഗ്രഹിക്കുന്നു.’’

തെന്നിന്ത്യയിലെ പ്രശസ്ത നടിയുടെ ഭർത്താവും നടനുമായിരുന്ന തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനിൽ നിന്നും അന്ന് പതിനെട്ടു വയസുള്ള ഡോ. സുജാത നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് അവർ വർഷങ്ങൾക്ക് ശേഷം സംസാരിക്കുന്നത്. ഒരു ഫാദർ ഫിഗർ ആയി നിന്ന് കൊണ്ട് തന്നെ എങ്ങനെയാണ് അയാൾ തന്നെ ഒരു ‘സെക്സ് സ്ലേവ്’ (ലൈംഗിക അടിമ) ആക്കിയത് എന്ന് വർഷങ്ങൾക്കിപ്പുറത്ത് നിന്ന് കൊണ്ട്, ഡോ. സുജാത പറയുന്നു.

Advertisement