കുടിവെള്ളം കിട്ടാതെ നാലാം ദിനവും വലഞ്ഞ് തലസ്ഥാനവാസികൾ

Advertisement

തിരുവനന്തപുരം. കുടിവെള്ളം കിട്ടാതെ നാലാം ദിനവും വലഞ്ഞ് തലസ്ഥാനവാസികൾ. പറഞ്ഞ സമയത്ത് ജല അതോറിറ്റി അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതാണ് വെള്ളം കുടി മുട്ടിച്ചത്. ജനരോഷം ശക്തമായതിന് പിന്നാലെ മന്ത്രിമാരും ജനപ്രതിനിധികളും ഉണർന്നതോടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി. രാത്രിയോടെ പമ്പിങ് തുടങ്ങും എന്നാണ് ജല അതോറിറ്റി പറയുന്നത്.

ദാഹിച്ചുവലഞ്ഞ പൊതുജനങ്ങൾ തൊണ്ട പൊട്ടിയതോടെ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉണർന്നു. കുടിവെള്ളം മുട്ടിച്ച അറ്റകുറ്റപ്പണി ഏതാണ്ട് പൂർത്തിയായി. ഇനി പമ്പിങ് നടത്തി സമ്മർദ്ദ പരിശോധന നടത്തണം. ലീക്കുണ്ടായില്ലെങ്കിൽ രാത്രി 8 മണിയോടെ താഴ്ന്ന ഭാഗത്തെ വീടുകളിൽ വെള്ളം എത്തും. അർദ്ധരാത്രിയോടെ ഉയർന്ന സ്ഥലങ്ങളിലും വെള്ളംഎത്തും എന്നാണ് പ്രതീക്ഷ.

നഗരത്തിലെ കുടിവെള്ളം മുടങ്ങിയതിനു ഉത്തരവാദി ജല അതോറിറ്റി ആണെന്നും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നു വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ആവശ്യപ്പെട്ടു.

തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടിയാണ് പമ്പിങ് നിർത്തി വച്ചത്.
സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി. പമ്പിങ് പുനരാരംഭിച്ചപ്പോൾ ചോർച്ച കണ്ടതിനെ തുടർന്ന് ആണ് ലൈനിൽ വീണ്ടും അറ്റകുറ്റ പണി
നടത്തിയത്..സാങ്കേതികമായ തടസ്സങ്ങൾ മൂലമാണ് വൈകലെന്നും 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വന്നതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്നുമായിരുന്നു മന്ത്രി
റോഷി അഗസ്റ്റിന്റെ വിശദീകരണം.

Advertisement