അജിത്കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിന് അധികസമ്മർദം; കൂട്ടസ്ഥലംമാറ്റം ഒത്തുതീർപ്പ്?

Advertisement

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്‌കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കും. ഇന്ന് എൽഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിൻവലിക്കാൻ അജിത്‌കുമാർ കത്തു നൽകിയെന്നതും ശ്രദ്ധേയമാണ്. സർക്കാരിലെ ഉന്നതരുടെ പിന്തുണയില്ലാതെ അജിത്‌കുമാർ ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് ഘടകക്ഷികളും സിപിഎമ്മിലെ ചില നേതാക്കളുടെയും വിശ്വാസം. ഇന്നലെ മലപ്പുറം എസ്പി എസ്.ശശിധരൻ അടക്കം ആരോപണ വിധേയരായ പലർക്കും സ്ഥാനചലനങ്ങൾ ഉണ്ടായിട്ടും അജിത്തിന്റെ കസേര കുലുങ്ങിയിരുന്നില്ല.

അതിന്റെ ചൂടാറും മുന്നേയാണ് അവധി പിൻവലിക്കാനുള്ള നീക്കം. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുമ്പോഴേക്കും അജിത്കുമാറിന് മറ്റൊരു സ്ഥാനം നൽകുമെന്നായിരുന്നു സിപിഎം നേതാക്കളും കരുതിയിരുന്നത്. എന്നാൽ അതിനെ വെല്ലുന്ന ട്വിസ്റ്റാണ് ഇന്നു രാവിലെയോട് പുറത്തുവന്നത്.

ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം പി.വി.അൻവർ എംഎൽഎയും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പാണെന്ന സംശയും ബലപ്പെടുന്നുണ്ട്. അജിത്കുമാറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മൗനം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായത്. സ്ഥലം മാറ്റപ്പെട്ടവരേക്കാൾ അൻവറിന്‍റെ പരാതിയിൽ ഗൗരവമുള്ള പ്രശ്നം ഉണ്ടായത് എഡിജിപിക്കും പി.ശശിക്കുമെതിരായ പരാതിയിലായിരുന്നു. എന്നാൽ മലപ്പുറം എസ്പി അടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലംമാറ്റി തൽക്കാലം അൻവറിനെ തണുപ്പിക്കുക എന്നതാണ് സർക്കാർ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

അൻവറിന്‍റെ അനിഷ്ടത്തിന് ഇരയായവരാണ് സ്ഥലം മാറ്റപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ. ഇന്നലെ കോവളത്ത് നടത്തിയ പ്രസംഗത്തിലും ആർഎസ്എസ് ബന്ധത്തെ പ്രതിരോധിക്കാൻ ശ്രമം നടത്തിയ മുഖ്യമന്ത്രി, എഡിജിപി അജിത്കുമാറിനെ സംബന്ധിച്ച വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു.

Advertisement