ഓണം ബമ്പർ: ടിക്കറ്റ് വിറ്റുവരവ് 300 കോടിയിലേക്ക് എത്തുമോ? ഇനി ഏഴ് ദിവസം മാത്രം, ആവശ്യക്കാർ കൂടുന്നു

Advertisement

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു നറുക്കെടുപ്പാണ് തിരുവോണം ബമ്പര്‍. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും, ഗൾഫ് രാജ്യങ്ങളിലും എല്ലാം നിരവധി ആളുകൾ തിരുവോണം ബമ്പര്‍ ഷെയറിട്ട് എടുക്കുന്നവർ ഉണ്ട്.

നറുക്കെടുപ്പിന് ഇനി ഏഴ് ദിവസം കൂടി മാത്രമുള്ളു. ആരായിക്കും ആ കോടീശ്വരൻ? ടിക്കറ്റ് വാങ്ങുന്ന തിരക്കിലാണ് മലയാളികൾ. സുഹൃത്തുകൾക്കൊപ്പവും, ബന്ധുക്കൾക്കൊപ്പവും, സ്വന്തമായും എല്ലാ ടിക്കറ്റ് വാങ്ങി ഭാഗ്യം കാത്തിരിക്കുകയാണ് പലരും.


ഒന്നാം സമ്മാനം സ്വന്തമാക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 25 കോടി രൂപയാണ്. ഒക്ടോബർ ഒന്ന് വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 56,74,558 ടിക്കറ്റുകള്‍ വിറ്റഴിച്ചു. ഇതുവഴി സർക്കാറിന് തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് ലഭിക്കുന്നത് 274 കോടി രൂപയാണ്. എന്നാൽ ഇനി ഏഴ് ദിവസം കൂടി കഴിയാൽ ഉള്ളതിനാൽ ടിക്കറ്റ് വിറ്റുവരവ് 300 കോടിയിലേക്ക് കടക്കും എന്നാണ് ഭാഗ്യക്കുറിവകുപ്പിന്റെ കണക്കുകൂട്ടൽ

ടിക്കറ്റ് വാങ്ങാൻ മുന്നിൽ ഈ ജില്ലക്കാർ

സമീപ കാലങ്ങളിലെ ഒരു ട്രാൻറ് പരിശോധിക്കുമ്പോൾ തിരുവോണം ബമ്പർ ടിക്കറ്റ് (ബിആർ 99) അവസാന ആഴ്ചയിൽ വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റ് വില 500 രൂപയാണ്. ഒക്ടോബർ ഒൻപത് ( ബുധൻ) ആണ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. അവസാന സമയത്തെ ടിക്കറ്റ് വാങ്ങാനുള്ളവരുടെ തള്ളിക്കയറ്റം കൂടി കഴിഞ്ഞാൽ ചിത്രം പൂർണമാകും.

ജില്ല തിരിച്ചുള്ള ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് പാലക്കാട് ജില്ലയാണ്. 1055980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റു പോയത്. സബ് ഓഫീസുകളിലേതുള്‍പ്പെടെയുള്ള കണക്കാണിത്. 740830 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരം തൊട്ടു പിറകിലുണ്ട്. മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് തൃശൂർ ആണ്. 703310 ടിക്കറ്റുകൾ ആണ് ഇവിടെ വിപണിയിലെത്തിച്ചിരിക്കുന്നത്.

വിറ്റുപോയ ടിക്കറ്റ് കണക്കുകൾ

കഴിഞ്ഞ വർഷം 85 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 75,76,096 ടിക്കറ്റുകൾ വിൽപ്പന നടത്തി. 2022-ൽ 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.55 ലക്ഷം വിറ്റു. നറുക്കെടുപ്പ് ദിവസത്തിലേക്ക് അടുക്കുമ്പോൾ റെക്കോഡ് വിൽപ്പന ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് ടിക്കറ്റ് വിൽപ്പന നടത്തുന്നത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന നടക്കുന്നത്. വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവും സർക്കാർ നടത്തുണ്ട്.

ജില്ല തിരിച്ചുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാർ

സ്വന്തം ജില്ലകളിലെതിനേക്കാൾ മറ്റു ജില്ലകളിലെ ടിക്കറ്റിന് ആവശ്യക്കാർ വരുന്നുണ്ടെന്ന് ലോട്ടറി ഏജൻസി നടത്തിപ്പുകാർ പറയുന്നു. ഇതു മനസിലാക്കി പല ഏജൻസികളും ടിക്കറ്റുകൾ പരസ്പരം കൈമാറ്റം ചെയ്ത് വില്പന കൂട്ടുന്നു. പാലാക്കാട് ടിക്കറ്റ് തൃശൂരിൽ നിന്നും വാങ്ങാനുള്ള സൗകര്യം വരെ ഉണ്ടെന്ന് സാരം. 99 അക്കങ്ങൾ അന്വേഷിച്ചു നടക്കുന്നവരും ഉണ്ട്. അതിന് അടിക്കുമെന്ന് കണക്കുകൂട്ടലിലാണ് ചിലർ.

LEAVE A REPLY

Please enter your comment!
Please enter your name here