ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്, ചർച്ചയില്‍ സ്ഥാനാര്‍ഥികള്‍ ആരൊക്കെ

Advertisement

പാലക്കാട്. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചർച്ച സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ. പാലക്കാട് കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ സാധ്യതാ പട്ടികയിലുള്ളത്. സിപിഐഎമ്മിൽ വി വസീഫ് പരിഗണനയിൽ. ബിജെപി നേതൃത്വത്തിന്റെ ആലോചനയിൽ പ്രമുഖ നേതാക്കൾക്ക് പുറമെ പൊതുസമ്മതരും. സ്ഥാനാർത്ഥി നിർണയത്തിനായി ബിജെപി പാർലമെന്ററി പാർട്ടി യോഗം ഉടൻ ചേരും.

ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി. ഷാഫിക്ക് പകരം
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലെ ഇറക്കാനാണ് കോൺഗ്രസിൽ പൊതുവേയുള്ള ആലോചന. സർപ്രൈസ് സ്ഥാനാർഥിയായി കെ മുരളീധരനെ പരിഗണിക്കാനും സാധ്യതയുണ്ട്.
ജില്ലയിൽ നിന്നുള്ള സ്ഥാനാർഥിയെന്നായാൽ ഡോ പി സരിനെ പരിഗണിക്കും. എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി പരിഗണിക്കുന്നത് സി കൃഷ്ണകുമാറിനെയാണ്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികൾ ജില്ലയ്ക്ക് പുറത്ത് നിന്ന് വമ്പൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ ബിജെപി സംസ്ഥാന നേതാക്കളെ കളത്തിൽ ഇറക്കും.കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നീ പേരുകൾ പരിഗണനയിൽ. സിപിഐഎമ്മിൽ വി വസീഫിനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പുകളെ ഇടത് മുന്നണി നല്ല നിലയിൽ നേരിടുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് ഉൾപ്പെടെ ആര് മത്സരിച്ചാലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കോൺഗ്രസ് ചേലക്കര ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി എം അനീഷ് പറഞ്ഞു.

ചേലക്കരയിൽ സിപിഎം ൽ നിന്ന് യു ആര്‍ പ്രദീപിനാണ് സാധ്യത.ഡോ ടി എൻ സരസു,രേണു സുരേഷ്, ഷാജിമോൻ വട്ടേക്കാട് എന്നിവരാണ് ബിജെപി പരിഗണനയിൽ. ചേലക്കരയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി ഐ എം വിജയനെ കളത്തിലിറക്കാനും ബിജെപി ആലോചിക്കുന്നു. എന്നാൽ ഐഎം വിജയനുമായി ബിജെപി നേതൃത്വം ആശയവിനിമയം നടത്തിയിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here