പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

Advertisement class="td-all-devices">

തിരുവനന്തപുരം: പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നിയമപരമായ രീതിയില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും കൃത്യമായി രീതിയിലാണ് നടപ്പിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്. വാഹനങ്ങളില്‍ മുന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം. ഫൈന്‍ അടിച്ച് ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാന്‍ ആവശ്യപ്പെടാം. റോഡില്‍ വച്ച് ഒരു കാരണവശാലും ഉദ്യോഗസ്ഥര്‍ ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി വ്യക്തമാക്കി.