അടൂര്‍ ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി

Advertisement class="td-all-devices">

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ഡോ. വിനീതിനെതിരെയാണ് ആരോപണം. ഡോക്ടര്‍ ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കരുവാറ്റ സ്വദേശിനി വിജയശ്രീ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡോ. വിനീതിനെതിരെ ഇവര്‍ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.
തന്റെ സഹോദരിയുടെ ചികിത്സയ്ക്കായാണ് ഡോ. വിനീതിനെ കണ്ടതെന്നും പുറത്തെ തടിപ്പ് മാറ്റാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ പന്ത്രണ്ടായിരം രൂപ ഡോ. വിനീത് തന്നോട് ആവശ്യപ്പെട്ടതായും സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡോ. വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നല്‍കിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ മാസം 16-നാണ് അടൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സര്‍ജന്‍ ഡോ. വിനീതിനെ കണ്ടു. ചില പരിശോധനകള്‍ നടത്തി പരിശോധനാ ഫലവുമായി താന്‍ താമസിക്കുന്ന ഇടത്തേക്ക് ചെല്ലാന്‍ ഡോ.വിനീത് അറിയിച്ചതായും വിജയശ്രീയുടെ പരാതിയില്‍ പറയുന്നു.
പരിശോധനാ ഫലവുമായി ഡോക്ടറെ കണ്ടപ്പോഴാണ് ശസ്ത്രക്രിയയ്ക്കായി 12000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി തീയതി നല്‍കുകയും ചെയ്തു. പണം നല്‍കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. രേഖാ മൂലം പരാതി സമര്‍പ്പിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം.
പരാതിയെ തുടര്‍ന്ന് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ആശുപത്രിയില്‍ സര്‍ജറി ചെയ്യാന്‍ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് കണ്‍സല്‍ട്ടിങിനാണ് തുക ആവശ്യപ്പെട്ടതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.