ലക്ഷ്യമിട്ടത് എഡിഎമ്മിന് എതിരായ അച്ചടക്കനടപടി; ഉദ്യോഗസ്ഥന്റെ വിടുതൽ 10 ദിവസത്തോളം വൈകിച്ച് കലക്ടർ

Advertisement

തിരുവനന്തപുരം: പെട്രോൾ പമ്പിന് നിരാക്ഷേപപത്രം (എൻഒസി) നൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി. യാത്രയയപ്പു യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുകയും പിന്നാലെ പരാതി നൽകുകയും ചെയ്താൽ അതു വിവാദമാകുമെന്നും ഉദ്യോഗസ്ഥനെതിരെ അന്വേഷണം വരുമെന്നുമായിരുന്നു നിഗമനം.

ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതാണു പതിവ്. വകുപ്പുതല നടപടികൾ ആറ് മാസത്തിലേറെ നീളും. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സർവീസിന്റെ അവസാന മാസങ്ങൾ വരെ സസ്പെൻഷനിൽ തുടരാൻ എഡിഎം നിർബന്ധിതനായേനെ. വിരമിക്കാൻ ഏതാനും മാസം മാത്രമാണ് അദ്ദേഹത്തിനു ബാക്കിയുണ്ടായിരുന്നത്.

നവീന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ഇറങ്ങിയ ശേഷമാണ് പമ്പിന് എൻഒസി ലഭിക്കുന്നത്. 10 ദിവസത്തോളം ഉദ്യോഗസ്ഥന്റെ വിടുതൽ കലക്ടർ വൈകിച്ചെന്നും പിന്നീടു വ്യക്തമായി. ഇതിനിടെ നടന്ന സംഭവങ്ങൾ എന്തെല്ലാമാണെന്ന് പൊലീസിന്റെ വിശദ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.

എഡിഎമ്മിന്റെ മരണത്തിനു കാരണമായ ആക്ഷേപങ്ങളിന്മേൽ വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത ഇന്നു റവന്യു വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചേക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here