വിദഗ്ധാഭിപ്രായം തേടാതെ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

Advertisement

കൊച്ചി: ചികിത്സപ്പിഴവ് ആരോപിച്ചുള്ള പരാതികളിൽ ബന്ധപ്പെട്ട മേഖലയിലെ മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടാതെ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്നു ഹൈക്കോടതി നിർദേശിച്ചു. നടപടികളുമായി മുന്നോട്ടുപോകുന്നതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

കുറ്റം ആരോപിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇതിനായി സർക്കാർ മൂന്ന് മാസത്തിനുള്ളിൽ ഉത്തരവു പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ നഴ്സിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് എടുത്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്.

ഡോക്ടർമാർക്കെതിരെയുള്ള പരാതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2008 ജൂൺ 16നു സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഡോക്ടർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ നടപടികളെടുക്കുന്നതിനു മുൻപ് വിദഗ്ധാഭിപ്രായം തേടണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേ സംരക്ഷണം നഴ്സുമാർക്കും ലഭിക്കണമെന്നു ഹൈക്കോടതി പറഞ്ഞു.

2013 ൽ വയറിളക്കവും ഛർദിയും ബാധിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിലാണു നഴ്സിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. രാവും പകലും ജോലി ചെയ്യുന്ന നഴ്സുമാർ കാണിക്കുന്ന അർപ്പണം, ഏതു സാഹചര്യത്തിലുമുള്ള ജോലിസന്നദ്ധത തുടങ്ങിയ സേവനം അംഗീകരിക്കണമെന്നു കോടതി പറഞ്ഞു. ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്. ഡോക്ടറെക്കാൾ കൂടുതൽ രോഗികളോടൊപ്പം ചെലവഴിക്കുന്നത് അവരാണ്. അതിനാൽ അവരെ സംരക്ഷിക്കണമെന്നും ധാർമിക പിന്തുണ നൽകണമെന്നും കോടതി പറഞ്ഞു.

ഹർജിക്കാരിക്കെതിരായ കേസ് റദ്ദാക്കിയ കോടതി കുട്ടിയുടെ മരണത്തിനിടയായ സംഭവത്തിൽ ആരുടെയെങ്കിലും ഭാഗത്തു പിഴവുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here