പത്തനംതിട്ടയിൽ കായികതാരമായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്… 62പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടിയുടെ മൊഴി… പ്രതി പട്ടികയിൽ പ്രായ പൂർത്തി ആകാത്തവരും

Advertisement

കായികതാരമായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പത്തു പേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പിടിയിലായത്. പതിനെട്ട് വയസ്സിന് താഴെയുള്ളവരും പ്രതിപട്ടികയില്‍ ഉണ്ട്. കസ്റ്റഡിയിലെടുത്തുവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു.
പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. 62പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു.
പതിമൂന്നാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആണ്‍ സുഹൃത്താണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്റെ ഫോണ്‍വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്‌കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഫോണ്‍ രേഖകള്‍ വഴി നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ എസ്‌സി, എസ്ടി പീഡന നിരോധന നിയമവും ചുമത്തും.