നെയ്യാറ്റിൻകരയിൽ മക്കൾ അച്ഛനെ സമാധിക്കിരുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ്

Advertisement

നെയ്യാറ്റിൻകരയിൽ മക്കൾ അച്ഛനെ സമാധിക്കിരുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ്. തിരുവനന്തപുരം വഴിമുക്കില്‍ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുക്കും. ഇതിനായി പൊലീസ് കലക്ടറുടെ അനുമതി തേടി. സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. സ്വാമിയെ ജീവനോടെയാണ് കുഴിച്ചിട്ടതെങ്കില്‍ ബന്ധുക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.

കഴിഞ്ഞദിവസം രാവിലെയാണ് 78 വയസുകാരനായ നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത് എന്നാണ് മകൻ സനന്ദൻ പറയുന്നത്. മക്കളായ സനന്ദനും  രാജസേനനും ചേർന്നാണ് വീടിനടുത്ത് സംസ്കാരം നടത്തി അവിടെ സമാധി മണ്ഡപം സ്ഥാപിച്ചത്. ഗോപൻ സ്വാമി സമാധിയായി എന്ന് അവകാശപ്പെട്ട് പോസ്റ്റർ അടിച്ചപ്പോൾ മാത്രമാണ് നാട്ടുകാരും ബന്ധുക്കളും മരണ വിവരം അറിയുന്നത്. 

അച്ഛന്‍ ജീവല്‍ സമാധി ആയെന്നും അതുകൊണ്ടാണ് ആരും കാണാതെ സംസ്കാരം നടത്തിയതെന്നും  ഗോപന്‍ സ്വാമിയുടെ മകന്‍ രാജസേനന്‍ പറഞ്ഞു. മൂന്ന് ദിവസം മുന്‍പ് അമ്മയുടെ അടുത്ത് പറഞ്ഞിരുന്നു ഞാന്‍ സമാധിയാകുമെന്ന്. തമാശ പറയുന്നതാകുമെന്ന് വിചാരിച്ച് അമ്മ ഞങ്ങളോട് ആരോടും പറഞ്ഞില്ല. വ്യാഴാഴ്ച പൂജയും നിവേദ്യവുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി പത്തരയായപ്പോള്‍ മക്കളെ സമാധിയാകാന്‍ സമയമായി എന്ന് പറഞ്ഞു’ മകന്‍ പറയുന്നു.

ഒരു മരണം നടന്നിട്ട് ആരെയും അറിയിക്കാതെ മണ്ഡപം കെട്ടി പിതാവിന്റെ മൃതദേഹം പീഠത്തിലിരുത്തി സ്‌ളാബിട്ടു മൂടിയതില്‍ നാട്ടുകാര്‍‌ ദുരൂഹത ആരോപിക്കുന്നുണ്ട്. പോസ്റ്റര്‍ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. വീടിനടുത്തായി കുടുംബത്തിന് ക്ഷേത്രവുമുണ്ട്.