ശബരിമല: കറുപ്പുടുത്ത് പതിനെട്ടു മലകളും ഭക്തലക്ഷങ്ങളും ധ്യാനമൗനത്തിലാണ്ടുനിന്നു. കളഭത്തണുപ്പും കർപ്പൂരഗന്ധവുമുള്ള കാറ്റ് സന്നിധാനത്ത് പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. അപ്പോൾ കിഴക്ക് കരിനീലയാകാശത്ത് ശ്രീഭൂതനാഥന്റെ മകുടരത്നം പോലെ മകരനക്ഷത്രമുദിച്ചു. അതിന്റെ പ്രതിഫലനം പോലെ താഴെ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു.
ഭൂമിമലയാളത്തിനും ഈരേഴുലകിനും അധിപതിയായ അയ്യന് മകരസംക്രമസന്ധ്യയിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. പൊടുന്നനെ ഭക്തസാഗരം നിർവൃതിയുടെ വേലിയേറ്റത്തിലിളകി.
5.30 ന് ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യുട്ടീവ് ഓഫിസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് അധികൃതർ വരവേറ്റ് സന്നിധാനത്തേക്ക് ആനയിച്ചു. 6.30ന് പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തിരുവാഭരണ പേടകം സോപാനത്ത് എത്തിയപ്പോൾ തന്ത്രി കണ്‌ഠര് രാജീവരും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. പിന്നെ ദീപാരാധനയ്ക്കായി നടയടച്ചു. അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രമുദിച്ചു. 6.43ന് പിന്നെ മൂന്നുവട്ടം മകരജ്യോതി മിന്നിത്തെളിഞ്ഞപ്പോൾ സന്നിധാനവും ഹിൽടോപ്പും വലിയാനവട്ടവുമടക്കം ഭക്തർ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലെല്ലാം ശരണംവിളിയുയർന്നു. പിന്നെ തിരുവാഭരണവിഭൂഷിതനായ ധർമശാസ്താവിനെ തൊഴുത് മലയിറങ്ങാൻ തുടങ്ങി.
തിരുവാഭരണം ചാർത്തി 17ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 18ാംതീയതി വരെയാണ് നെയ്യഭിഷേകം. 19 ാം തീയതിയാണ് മാളികപ്പുറത്തെ മഹാഗുരുതി.