കൊച്ചി: ഹാസ്യമായരുന്നു അവരുടെ മൂലധനം. ഒരു കൂട്ടുകുടുംബത്തിൽനിന്നു മൂന്ന് സൂപ്പർ ഹിറ്റ് സംവിധായകർ. മൂന്ന് പേരും ചിരിയുടെ തമ്പുരാക്കന്മാർ. സിദ്ദിഖ്, റാഫി, ഷാഫി എന്നീ പേരുകൾ സിനിമയോടൊപ്പം കാണുമ്പോഴേ പ്രേക്ഷകർക്കറിയാം അതിൽ ചിരിക്കുള്ള വക യഥേഷ്ടമുണ്ടെന്ന്.
സഹോദരന്മാരായ റാഫിയുടെയും ഷാഫിയുടെയും അമ്മാവനായ സംവിധായകൻ സിദ്ദിഖാണ് കലാരംഗത്തേക്കും സിനിമയിലേക്കും രണ്ടു പേർക്കും വഴികാട്ടി. സംവിധായകർക്കു പുറമേ ഒരു നിർമാതാവും കുടുംബത്തിൽ നിന്ന് ഉണ്ടായിരുന്നു. ‘കാബൂളിവാല’ ഉൾപ്പെടെയുള്ള സിനിമകൾ നിർമിച്ച കാവ്യചന്ദ്രിക അസീസ്; സിദ്ദിഖിന്റെ പിതൃസഹോദരൻ.
ഒരുകാലത്ത് കൊച്ചി പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിൽ എല്ലാവരും ഒന്നിച്ചായിരുന്നു താമസം. ചിരിയുടെ ആ തറവാട്ടിൽ കാരണവൻമാരെല്ലാം ചിരിയുടെ ആശാന്മാർ. ആ ചിരിക്കൂട്ടത്തിൽനിന്നു സിദ്ദിഖ് വിടപറഞ്ഞത് 2023 ൽ ആണ്; ഇപ്പോൾ ഷാഫിയും.
റാഫിയുടെയും ഷാഫിയുടെയും അമ്മയും സിദ്ദിഖും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. അമ്മാവനാണെങ്കിലും റാഫിയും ഷാഫിയും സിദ്ദിഖിനെ വിളിച്ചിരുന്നത് ‘അണ്ണാ’യെന്ന്. കൂട്ടുകുടുംബകാലത്ത് സിദ്ദിഖിന്റെ സഹോദരങ്ങൾ വിളിക്കുന്നതുകേട്ട് തുടങ്ങിയ ശീലം. ആ കൂട്ടുകുടുംബത്തിൽ ഗൗരവമുള്ള കാര്യങ്ങൾപോലും അവതരിപ്പിച്ചിരുന്നതു ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്.
ആരെയെങ്കിലും വിമർശിക്കുന്നെങ്കിൽ അയാളെപ്പോലും ചിരിപ്പിക്കുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ കഴിയുന്ന പാരമ്പര്യമാണു മൂന്ന് പേർക്കും സിനിമയിലും കരുത്തായത്. ഒരു സിനിമാക്കമ്പനി പോലെ കറുപ്പുനൂപ്പിൽ തറവാടിന്റെ മുറ്റത്തിരുന്ന് കഥയുടെ രസച്ചരടു കോർത്ത പലരും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. കൊച്ചിൻ ഹനീഫയും സിദ്ദിഖും ലാലും അവരെ കേട്ടിരുന്ന റാഫിയും ഷാഫിയുമെല്ലാം ഒഴുകിയെത്തിയതു സിനിമയുടെ വഴിയേതന്നെ.
കുടുംബതൊഴിൽ: തമാശ !
എം.എച്ച്. റഷീദ് എന്നാണ് ഷാഫിയുടെ യഥാർഥ പേര്. റാഫിയുടെയും ഷാഫിയുടെയും പിതാവ് എം.പി.ഹംസ മലബാറിൽ നിന്നായിരുന്നു. ചെറുപ്പത്തിൽ കൊച്ചിയിൽ വന്ന അദ്ദേഹം വിവാഹശേഷം കൊച്ചിയിൽ സ്ഥിരതാമസമാക്കി. എല്ലാവർക്കും ഓരോ കുലത്തൊഴിൽ ഉണ്ടാകുന്നതുപോലെ ഈ കുടുംബക്കാരുടെ കുലത്തൊഴിൽ തമാശയാണെന്നാണു ഷാഫി പറഞ്ഞിരുന്നത്. കൂട്ടുകുടുംബത്തിൽനിന്നു താമസം എളമക്കരയിലേക്കു മാറ്റിയപ്പോഴേക്കും ഇരുവരുടെയും ജീവിതവും മാറി. പിതാവിനു ക്രോംപ്‌ടൺ ഗ്രീവ്‌സിലായിരുന്നു ജോലി.
ജോലി പോയതോടെ മാതാവ് നബീസുമ്മയുടെ തയ്യൽജോലി കൊണ്ടു മാത്രം കാര്യങ്ങൾ നടക്കാതായി. 10–ാം ക്ലാസ് കഴിഞ്ഞതോടെ റാഫിയും ഷാഫിയും ജോലിക്കു പോയിത്തുടങ്ങി. മിമിക്‌സ് പരേഡുമായി നടക്കുന്നതിനാൽ പലപ്പോഴും റാഫിക്കു ജോലി നഷ്‌ടപ്പെടുമ്പോൾ ബാഗ് നിർമിക്കുന്ന അമ്മാവന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷാഫിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
ജോലിത്തിരക്കൊഴിയുമ്പോൾ മിമിക്രിയും മോണോ ആക്‌ടും നാടകവുമായി കലാരംഗത്തെ വിടാതെ കൂട്ടുപിടിച്ചിരുന്നു. ഇതിനിടെയാണ് അമ്മാവൻ സിദ്ദിഖ് സഹ സംവിധായകനായി സിനിമയിലെത്തിയത്. അതോടെ റാഫിയുടെയും ഷാഫിയുടെയും മോഹം സിനിമയായി.
റാഫിക്ക് മെക്കാർട്ടിനെ സമ്മാനിച്ച ഷാഫി
സ്വന്തമായി ക്യാമറയുള്ള ഒരാളെ സുഹൃത്ത് ടൈറ്റസാണു ഷാഫിക്കു പരിചയപ്പെടുത്തിയത്. ഒരു ടെലിഫിലിമിനു സ്‌ക്രിപ്‌റ്റെഴുതി ആ ക്യാമറ ഉപയോഗിച്ചു വല്ലാർപാടത്തു ഷൂട്ടിങ്ങും നടത്തി. സംവിധാനം ഷാഫിയും നായകൻ ടൈറ്റസും. ആദ്യമായി ആക്‌ഷൻ പറയാൻ ക്യാമറ നൽകിയ ആ സുഹൃത്താണു മെക്കാർട്ടിൻ. ചേട്ടൻ റാഫിക്ക് മെക്കാർട്ടിനെ പരിചയപ്പെടുത്തിയത് അനുജൻ ഷാഫിയായിരുന്നു. പിന്നീട് റാഫിയും മെക്കാർട്ടിനും മലയാള സിനിമയിലെ ഹിറ്റ് ജോടിയായത് ചരിത്രം. എഴുതിയും സംവിധാനം ചെയ്‌തും സിനിമയിൽ അവർ വളർന്നു. ബാഗ് കമ്പനിയിൽ നിന്നു സിനിമാ സംവിധായകനിലേക്കു വളരാൻ ഷാഫിയെ പ്രാപ്തനാക്കിയത് അവരുടെകൂടി വളർച്ചയാണ്. സഹോദരൻ സിനിമയിൽ എത്തിയതോടെ സിനിമയായി ഷാഫിയുടെയും സ്വപ്‌നം. റാഫിയുടെ ശുപാർശയിൽ ക്ലാപ് ബോയ് ആയിട്ടാണു തുടക്കം. പിന്നീട് 14 സിനിമകളിൽ സഹസംവിധായകൻ; അവിടെ നിന്ന് ഉയർന്നത് ഹിറ്റ് സംവിധായകനായാണ്.
റാഫിയുടെയും ഷാഫിയുടെയും അമ്മാവന്മാരായ അപ്പാക്കുട്ടി, ഷെരീഫ് എന്നിവർ നാടകം കളിക്കുന്നതു കണ്ടാണ് സിദ്ദിഖ് കലാരംഗത്തേക്കു തിരിഞ്ഞത്. എന്നാൽ, നാടകത്തിനു പകരം സിദ്ദിഖ് തിരഞ്ഞെടുത്തതു മിമിക്രിയും മോണോ ആക്ടുമാണ്. സിദ്ദിഖ് വഴിയാണു റാഫിയും ഷാഫിയും മിമിക്രിക്കാരായത്. മിമിക്രിയുടെ ബാലപാഠങ്ങൾ പഠിച്ചതും സിദ്ദിഖിൽ നിന്നുതന്നെ. സിദ്ദിഖ് എഴുതിക്കൊടുത്ത മോണോആക്ട് അവതരിപ്പിച്ച് റാഫി സമ്മാനം നേടി. അതേ സ്ക്രിപ്റ്റ് അവതരിപ്പിച്ച് ഷാഫിക്കും സമ്മാനം ലഭിച്ചു. പിൽക്കാലത്തു സിനിമയിൽ രണ്ടു പേരും സിദ്ദിഖിന്റെ സഹായികളായി. ‘ഇൻ ഹരിഹർ നഗർ’ മുതൽ ‘കാബൂളിവാല’വരെ റാഫിയും ‘ഹിറ്റ്ലർ’ മുതൽ ‘ഫ്രണ്ട്സ്’ വരെ ഷാഫിയും സഹായി ആയിരുന്നു.
തൊമ്മനും മക്കളും കണ്ടിട്ട് നടൻ വിക്രമാണ് ചിത്രം തമിഴിൽ ചെയ്യാൻ ഷാഫിയെ ക്ഷണിച്ചത്. വിക്രമും അസിനും നായികാനായകന്മാരായ മജാ തമിഴകത്തും ഷാഫിക്ക് മേൽവിലാസം നൽകി. മായാവിയിൽ സലിംകുമാർ ചെയ്ത സ്രാങ്കും ചട്ടമ്പിനാട്ടിൽ സുരാജ് വെഞ്ഞാറമൂട് ചെയ്ത ദശമൂലം ദാമുവും മലയാളത്തിന്റെ ചിരിയരങ്ങിലെ രാജാക്കാൻമാരായി ഇപ്പോഴും വാഴുകയാണ്. ഷാഫിയുടെ ഈ രണ്ടു കഥാപാത്രങ്ങളാണ് പുതിയ കാലത്തെ സാമൂഹികമാധ്യമങ്ങളിലെ ട്രോൾ രാജാക്കൻമാരും.
സിദ്ദിഖിന്റെ സർട്ടിഫിക്കറ്റ്
‘റാഫി നന്നായി വായിക്കുകയും ഭംഗിയായി എഴുതുകയും ചെയ്യും. സന്ദർഭത്തിനനുസരിച്ച് കുറിക്കുകൊള്ളുന്ന തമാശ പറയുന്നയാളാണ് ഷാഫി’ എന്നായിരുന്നു രണ്ടു പേരെയും കുറിച്ച് സിദ്ദിഖിന്റെ വിലയിരുത്തൽ. റാഫിയും ഷാഫിയും പുതിയ സിനിമ ഒരുക്കുമ്പോൾ റിലീസിനു മുൻപേ കണ്ടു വിലയിരുത്തുന്നവരിൽ ഒരാൾ സിദ്ദിഖായിരുന്നു. പ്രേക്ഷകരുടെ പൾസ് നന്നായി അറിയാവുന്ന അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് മറ്റെന്തിനേക്കാളും വലുതുമായിരുന്നു.
സിദ്ദിഖ് അണ്ണൻ മിമിക്രിക്കാരനായപ്പോൾ ഞാനും റാഫിക്കയും മിമിക്രിക്കാരായി. അദ്ദേഹം സിനിമയിലെത്തിയപ്പോൾ ഞങ്ങളും സിനിമയിലെത്തി. അദ്ദേഹം സംവിധായകനായി, ഞങ്ങളും സംവിധായകരായി’. അദ്ദേഹമാണ് ഞങ്ങളുടെ റോൾ മോഡലെന്നു ഷാഫി ഓർത്തെടുക്കുമായിരുന്നു. ഇപ്പോൾ ഷാഫി ജീവിതത്തിൽ നിന്നു യാത്രയാകുന്നു, സിദ്ദിഖിന്റെ വഴിയേ, അൽപം തിടുക്കത്തിൽ!