വയനാട്. വെള്ളമുണ്ടയിലെ അരുംകൊലയില്‍ പ്രതിയുടെ ഭാര്യയും സംശയ മുനയില്‍. ഉത്തര്‍പ്രദേശ് സഹറന്‍പൂര്‍ സ്വദേശിയായ മുഹമ്മദ് ആരിഫും ഭാര്യ സെയ്ബുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ സുഹൃത്ത് മുബീഖിനെയാണ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി മൂളിത്തോട് പ്രദേശത്ത് ഉപേക്ഷിക്കാന്‍ ശ്രമം നടന്നത്. വെള്ളിലാടിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് കൊലപാതകം
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊടുകൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. രാത്രിയില്‍ രണ്ട് ബാഗുകളിലാക്കി മൃതദേഹ ഭാഗങ്ങളുമായി മുഹമ്മദ് ആരിഫ് പെട്ടി ഓട്ടോറിക്ഷയില്‍ മൂളിത്തോട് പാലത്തിനടുത്തെത്തി. രണ്ട് ഭാഗത്തായി ബാഗുകള്‍ വലിച്ചെറിഞ്ഞു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആസാം സ്വദേശിയായ യുവാവ് ഇക്കാര്യം ഉടമയോട് പറഞ്ഞു. ഇതനുസരിച്ചാണ് പൊലീസില്‍ വിവരം ലഭിക്കുന്നത്. മുഹമ്മദ് ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊന്നയാളും കൊല്ലപ്പെട്ട മുബീഖും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. മുബീഖിന് തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുഹമ്മദ് ആരിഫും മുബീഖും ഒരു ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പ് മുബീഖ് താമസം മാറി.
കൊല നടത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച് ക്വാര്‍ട്ടേഴ്സ് ശുചീകരിച്ചിട്ടുണ്ട്. ഇതിന് സഹായം നല്‍കിയത് ഭാര്യ സെയ്ബ് ആണെന്ന് പൊലീസിന് സൂചനകള്‍ ലഭിച്ചു. മുഖീബിന്‍റെ സുഹൃത്തുക്കളും ഈ സംശയം ഉന്നയിക്കുന്നുണ്ട്
ഇന്ന് ഭാര്യയുമായി നാട്ടിലേക്ക് പോകും എന്നായിരുന്നു മുഹമ്മദ് ആരിഫ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഏതാനും ദിവസങ്ങളായി ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.