കോട്ടയം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പു പറയണം.
ബജറ്റിൽ കേരളമെന്ന വാക്കു പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
‘‘കേരളത്തിന്റെ നേട്ടങ്ങളിൽ ബിജെപിക്കും സംഘപരിവാറിനും എന്തു പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താളത്തിനു തുള്ളുന്ന കളിപ്പാവകളായി കേന്ദ്രമന്ത്രിമാർ അധഃപതിക്കരുത്. രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിന്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാനാണു സംഘപരിവാറിന്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘപരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യന്റെ വാക്കുകളിൽ കാണുന്നത്. ബിജെപി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത്’’ – സതീശൻ പറഞ്ഞു.
ജോർജ് കുര്യന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ച മാധ്യമങ്ങളോട് മറ്റുള്ളവരുടെ കാര്യം തന്നോട് ചോദിക്കരുതെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ധനമന്ത്രി അവതരിപ്പിച്ചത് കേരളത്തെ നിരോധിച്ച ബജറ്റെന്നും കേരളത്തെ അപമാനിച്ച ജോർജ് കുര്യൻ മാപ്പു പറയണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികൾ പറയാൻ പാടില്ലാത്ത പ്രസ്താവനയാണ് ജോർജ് കുര്യൻ നടത്തിയതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ജോർജ് കുര്യൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐ നീക്കം.
ജോർജ് കുര്യന്റെ വിവാദ പരാമർശം
‘‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയിൽ പിന്നാക്കമാണ് എന്നു പറഞ്ഞു കഴിഞ്ഞാൽ അതു കമ്മിഷൻ പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകും’’