തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്.
ദേവസ്വം ബോർഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസ്. ശ്രീതുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
ശ്രീതുവിനെതിരെ മൂന്ന് പരാതികള്‍ നിലവില്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ട് പരാതികളില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ശ്രീതു പണം വാങ്ങിയതെന്നാണ് പരാതി. ശ്രീതു കരാര്‍ അടിസ്ഥാനത്തില്‍ പോലും ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയായ ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
പ്രദേശത്തെ സ്‌കൂളിലെ പിടിഐ അംഗങ്ങള്‍ ഉള്‍പ്പെടെ ഇവരുടെ കെണിയില്‍പ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീട് വച്ചു നല്‍കുന്നതിനായി ജ്യോത്സ്യൻ ദേവീദാസന് നല്‍കിയെന്നാണ് ശ്രീതു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവന് ഹരികുമാറിനെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മാനസികാരോഗ്യവിദഗ്ധന്‍റെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യുന്നത്. കുഞ്ഞിന്‍റെ കൊലപാതകത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാനാണ് ഹരികുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ജോത്സ്യൻ ഉള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലും ദുരൂഹത തുടരുകയാണ്. ജോത്സ്യൻ നിര്‍ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതുവിന്റെ മൊഴി. പണം കൈമാറേണ്ട ആളുടെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്കിയെന്നും ശ്രീതു പറയുന്നുണ്ട്.
എന്നാല്‍ ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.