ബംഗളൂരു,. കർണാടക രാമനഗര ദയാനന്ദ സാഗർ കോളജിലെ നഴ്സിംഗ് വിദ്യാർത്ഥി അനാമികയുടെ ആത്മഹത്യയിൽ നടപടിയുമായി മാനേജ്മെന്റ്. പ്രിൻസിപ്പൾ, ക്ലാസ് ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസർ എന്നിവരെ സസ്പെൻഡ് ചെയ്തു. ഇരുവരുടെയും മാനസിക പീഡനത്തെ തുടർന്നാണ് അനാമിക ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെയും സഹപാഠികളുടെയും ആരോപണം
അനാമികയുടെ ആത്മഹത്യയിൽ കോളജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബവും, സുഹൃത്തുക്കളും ഉന്നയിച്ചത്. അനാമിക കടുത്ത മാനസിക പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതി. ഇതിന് പിന്നാലെ കോളജ് മാനേജ്മെന്റ് ആഭ്യന്തര അന്വേഷണം നടത്തി. തുടർന്നാണ് പ്രിൻസിപ്പൽ സന്താനം സ്വീറ്റ് മേരി റോസ്, അസിസ്റ്റൻറ് പ്രൊഫസർ സുജിത എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആരോപണങ്ങൾ കോളജ് മാനേജ്മെന്റ് ശരിവച്ച സാഹചര്യത്തിൽ ഇരുവർക്കുമെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ നിലവിൽ പുരോഗതി ഉണ്ടായിട്ടില്ല