കേരളത്തിൽ സ്വർണവില തീപിടിച്ചെന്നോണം റെക്കോർഡുകൾ ദിനംപ്രതി തകർത്തു മുന്നേറുന്നു. ഗ്രാമിന് ഇന്ന് വില 35 രൂപ വർധിച്ച് 7,980 രൂപയായി. 280 രൂപ ഉയർന്ന് 63,840 രൂപയാണ് പവൻ വില. രണ്ടും സർവകാല റെക്കോർഡ്. ഇക്കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 63,560 രൂപയും ഗ്രാമിന് 7,945 രൂപയും എന്ന റെക്കോർഡാണ് തകർന്നത്.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 25 രൂപ കുതിച്ച് പുത്തനുയരമായ 6,585 രൂപയിലെത്തി. അതേസമയം, വെള്ളിവിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപ. ഈ വർഷം ഇതുവരെ മാത്രം കേരളത്തിൽ പവന് കൂടിയത് 6,640 രൂപയാണ്; ഗ്രാമിന് 830 രൂപയും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും കൂടിച്ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലുമധികം. വിവാഹാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഈ വിലക്കയറ്റം കൂടുതൽ തിരിച്ചടി. ജിഎസ്ടിയും (3%), ഹോൾമാർക്ക് ഫീസും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% പ്രകാരം) ചേരുമ്പോൾ കേരളത്തിൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 69,097 രൂപ കൊടുക്കണം. ഒരു ഗ്രാം ആഭരണത്തിന് 8,637 രൂപയും.
ആഗോള വ്യാപാരയുദ്ധത്തിന് എരിതീയിൽ എണ്ണയൊഴിക്കാനെന്നോണം സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കും 25% തീരുവ ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുകയാണ്. ഇതു വ്യാപാരയുദ്ധം കൂടുതൽ കടുപ്പമാകാൻ വഴിയൊരുക്കും. കാനഡയ്ക്കായിരിക്കും ഇതു കൂടുതൽ തിരിച്ചടിയാവുക. മാത്രമല്ല ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിനു സമാനമായി, കൂടുതൽ രാജ്യങ്ങൾക്കുമേലും സമാന നടപടിയെടുക്കുമെന്ന് പേരെടുത്ത് പറയാതെ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ ഈ നടപടികൾ ആഗോളതലത്തിൽ ആശങ്ക കനപ്പിച്ചതോടെ ഓഹരി, കടപ്പത്ര വിപണികൾ ഉലയുകയാണ്. ഇത് സ്വർണത്തിനാണ് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുന്നതും വില കയറുന്നതും. രാജ്യാന്തര സ്വർണവില കഴിഞ്ഞവാരം രേഖപ്പെടുത്തിയ ഔൺസിന് 2,886.07 ഡോളർ എന്ന സർവകാല റെക്കോർഡിൽ നിന്ന് താഴെപ്പോയെങ്കിലും ഇന്നു വീണ്ടും കയറ്റം തുടങ്ങി. 2,860 ഡോളർ വരെ താഴ്ന്നശേഷം 2,876 ഡോളറിലേക്കാണ് തിരിച്ചുകയറിയത്. ഇതോടൊപ്പം, ഡോളർ ശക്തമാകുന്നതും സ്വർണത്തിന് നേട്ടമാകുന്നുണ്ട്.
ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ തകർച്ചയും ആഭ്യന്തര സ്വർണവില വർധനയുടെ ആക്കം കൂട്ടുകയാണ്. ഇന്നു ഡോളറിനെതിരെ 86.92 എന്ന സർവകാല താഴ്ചയിലാണ് രൂപ വ്യാപാരം ആരംഭിച്ചതു തന്നെ. ഈ ട്രെൻഡാണ് വരുംദിവസങ്ങളിലും നിലനിൽക്കുന്നതെങ്കിൽ, കേരളത്തിൽ സ്വർണവില ഇനിയും റെക്കോർഡുകൾ അനുദിനം തകർത്ത് മുന്നേറാൻ തന്നെയാണ് സാധ്യത.