പത്തനംതിട്ട; യുവതിക്കു കോന്നിയിൽ വാടകയ്ക്ക് താമസിക്കുന്നതിനു വീട് തരപ്പെടുത്താമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കോയിപ്പുറത്ത് ഷാജി എന്നു വിളിക്കുന്ന സാം മോനി സാമുവൽ (50) ആണ് പിടിയിലായത്. നിരന്തരം പീഡനത്തിന് വിധേയയാക്കിയെന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കോന്നി പൊലീസിന്റെ നടപടി.
കോന്നിയിൽ ജോലിക്കെത്തിയ യുവതിയെ, ടൗണിൽ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യം പീഡിപ്പിച്ചത്. 2022 നവംബറിൽ ആയിരുന്നു സംഭവം. പ്രവാസിയായ പ്രതി തുടർന്ന് വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും, 2024ൽ പലതവണയും യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ച പ്രതി, അവ യുവതിക്ക് വാട്സാപ് വഴി അയയ്ക്കുകയും, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണിൽ നഗ്നയായി വിഡിയോ കോൾ വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പിന്നീട് കോന്നിയിലെ ജോലി ഉപേക്ഷിച്ചു പോയ യുവതിയെ, ആലപ്പുഴയിൽ അന്വേഷിച്ചെത്തിയ പ്രതി അവിടെ വച്ചും ശല്യം ചെയ്തു. ഇതോടെയാണ് യുവതി കോന്നി പൊലീസിൽ പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ യാത്രാമധ്യേ കൊട്ടാരക്കരയിൽ വച്ചാണ് പൊലീസ് സംഘം പിടികൂടിയത്.