തിരുവനന്തപുരം: കേരളത്തിൽ റോഡപകടങ്ങളിൽ പ്രതിവർഷം ശരാശരി 4000 മരണമുണ്ടാകുന്നത് ആശങ്കയുളവാക്കുന്നെന്നും അതിനു പരിഹാരമായാണു വേഗറെയിൽ ശുപാർശ ചെയ്തതെന്നും ഇ.ശ്രീധരൻ. അപകടങ്ങളിൽ ഗുരുതര പരുക്കേറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവരുടെ എണ്ണം ഇതിലും ഏറെയാണ്. കൂടുതൽ യാത്രക്കാരെ ട്രെയിനിലേക്ക് ആകർഷിച്ചാൽ റോഡപകടങ്ങൾ വൻ തോതിൽ കുറയ്ക്കാനാകും.
ഒരാൾക്ക് ട്രെയിൻ യാത്ര സാധ്യമാക്കാൻ സർക്കാരിനുണ്ടാകുന്ന ചെലവ് റോഡ് മാർഗത്തിന്റെ ആറിലൊന്നും വിമാനയാത്രയുടെ 15ൽ ഒന്നും മാത്രമാണ്. യാത്രാസമയം 65% കുറയ്ക്കാനും വേഗറെയിലിലൂടെ കഴിയും.
യാത്രക്കാരെ വഹിക്കാനുള്ള റെയിൽവേയുടെ ശേഷി ഇരട്ടിയാക്കണമെങ്കിൽ 15 വർഷത്തിനുള്ളിൽ 25,000 കിലോമീറ്റർ വേഗപാത രാജ്യത്തുണ്ടാകണം. യാത്രക്കാർ വൻ തോതിൽ വേഗറെയിലിലേക്കു മാറിയാൽ നിലവിലെ പാതകളിൽ കൂടുതൽ ചരക്കുട്രെയിൻ ഓടിക്കാനാകും. ഒരു വേഗറെയിൽ ഇടനാഴി ഇരുദിശയിലും 9 വരി വീതമുള്ള ഹൈവേക്കു തുല്യമാണെന്നും ശ്രീധരൻ പറഞ്ഞു.