വയനാട്: കാട്ടാന ആക്രമണത്തിൽ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി. കാട്ടാന വാഴ നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളുടെ കയ്യിൽ വിഷക്കുപ്പിയും ഉണ്ട്. കർഷകനെ പിന്തിരിപ്പിക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശ്രമിക്കുകയാണ്.
വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്നലെ ഒരു യുവാവ് മരിച്ചിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമായിരുന്നു ഇത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.