പത്തനംതിട്ട: 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തെന്ന് പരാതി. പെണ്‍കുട്ടിയുടെ അമ്മയെയും ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
റാന്നി അങ്ങാടി സ്വദേശി ജയ്മോനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് നല്‍കിയ മൊഴിപ്രകാരമാണ് കേസ്.
2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് അമ്മയുടെ ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇത് ശ്രദ്ധിച്ച സ്കൂള്‍ അധ്യാപികയാണ് കുട്ടിയോട് കാര്യമെന്താണെന്ന് ചോദിച്ചത്. പിന്നാലെ കുട്ടി അധ്യാപികയോട് വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂള്‍ അധികൃതർ വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു.
കേസ് രജിസ്റ്റർ ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയ്മോനും കർണാടകത്തിലേക്ക് മുങ്ങിയിരുന്നു. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണ് പത്തനംതിട്ട റാന്നി സ്വദേശി ജയ്മോൻ.
പോലീസ് ഏറെ മികച്ച രീതിയിലാണ് കേസ് അന്വേഷിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു.